Wednesday 20 November 2013

B +VE


" സത്യം സാം.. വിജുവിന് അങ്ങനെയൊരു പ്രോബ്ലം ഉണ്ട്, ബ്ലഡ് കണ്ടാൽ. ദേ നോക്കിയേ.." നൈന ഇടതു കൈത്തണ്ട  മലർത്തി കാണിച്ചു. " അന്നത്തെ വൂണ്ട് കരിഞ്ഞതാണ് ഇത്.."

" എനിക്കു കാണണ്ട.." ശ്യാംലാൽ മുഖം തിരിച്ചു.  "സ്വന്തം മാനസിക വൈകല്യങ്ങൾ എന്തോ വലിയ ബഹുമതിയായി ഉയർത്തി കാട്ടുന്നവരെ എനിക്കു പണ്ടേ പുച്ഛമാണ്... ചില കുടിയന്മാരൊക്കെ പറയുന്നത് കേട്ടിട്ടില്ലേ, പത്തു പെഗ്ഗടിച്ചാലും താൻ പുല്ലു പോലെ നടന്നു പോകും എന്നൊക്കെ.. അതൊക്കെ കേട്ടിട്ട് ആർക്കാണ് അവരോട് ബഹുമാനം തോന്നാറുള്ളത്  ! "

അങ്ങനെ പറഞ്ഞ് മുഖം തിരിച്ചെങ്കിലും ഒരു പാളിനോട്ടത്തിൽ ശ്യാം കണ്ടു ; അവളുടെ കൈത്തണ്ടയിൽ കുറുകെ വരഞ്ഞ  പാടുകൾ.

" ഓ.. നീയൊരു  ഒമ്നിപൊട്ടന്റ് ലെവലിലുള്ളവനാണെന്ന്   ഞാൻ മറന്നു പോയി.." നൈന പുച്ഛത്തോടെ ചുണ്ടു കോട്ടി. " ഞാൻ പണ്ടേ ഒരു മെന്റൽ പേഷ്യന്റ്.. ഡിപ്രഷനു മുടങ്ങാതെ മരുന്ന് കഴിക്കുന്നവൾ.. പോട്ടെ.. വിട്ടു കള.."

ശ്യാമിനു ദേഷ്യം പതഞ്ഞുയർന്നു തുടങ്ങിയിരുന്നു. അത് ശമിപ്പിക്കാനെന്നവണ്ണം അവൻ ബർഗറെടുത്ത് ഒച്ചയോടെ ചവച്ചു.

അവൾ തന്നെ ചെയ്ത മറ്റൊരു തോന്ന്യവാസം ബോധ്യപ്പെടുത്താനുള്ള  ഉദ്ദേശത്തോടെയാണ് അയാൾ അവളെ ഒരു ചായക്ക് ക്ഷണിച്ചത്.

ഓഫീസിൽ, അവളെ ഉൾക്കൊള്ളുന്ന  അപൂർവം ചിലരിൽ  ഒരാളാണ് ഷഹീന്‍;  സ്നേഹവും ക്ഷമയുമുള്ളവൻ. അവളോടെന്ന പോലെ ശ്യാമിനോടും സ്നേഹസംവാദങ്ങളിൽ  ഏർപ്പെടുന്നവൻ. കോഴിക്കോട്ടുകാരൻ.

അങ്ങനെയൊരുത്തനെ ഒഴിവുദിവസം വീട്ടിലേക്ക് ക്ഷണിച്ചിട്ട്, അവൻ  കുടുംബസമേതം വീടിനടുത്തെത്തിയന്നറിഞ്ഞപ്പോൾ, 'ഞങ്ങൾ പുറത്തേയ്ക്കു പോകുന്നു. സോറി' എന്ന്  ഒരു മെസ്സേജയച്ച്  മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ചുവത്രെ അവൾ.

അതേ കുറിച്ച് ചോദിച്ചപ്പോൾ അവൾക്കതേ  നിസ്സാരഭാവം : "  അപ്പോ  എന്റെ മൂഡ് ശരിയായിരുന്നില്ല ശ്യാം.."

അവിടെ നിന്ന് പറഞ്ഞ് തുടങ്ങിയതാണ്.

ഓർത്തു വന്നപ്പോൾ ശ്യാമിനു പിന്നെയും ദേഷ്യം ഇരട്ടിച്ചു. ആരെന്നാണ് ഇവളുടെ വിചാരം !

"സിംഹാസനത്തിൽ കയറിയിരിക്കുന്നവർ, ഇടയ്ക്കതിന്റെ കാലുകളിലേക്ക് തലകുമ്പിട്ടു നോക്കുന്നത് നല്ലതാണ്.. ആരാണത് പണിതുയർത്തിയതെന്നും താങ്ങിനിർത്തുന്നതെന്നും ഓർക്കാൻ.."  അവൻ ചവക്കുന്നതിനിടയിൽ പറഞ്ഞു.

" അത്  ഇരിക്കുന്നവരും ചുമക്കുന്നവരും തമ്മിലായിക്കോളും.. പുറത്തു നിന്നുള്ളവർ അഭിപ്രായം പറയണ്ട.." അവൾ തിരിച്ചടിച്ചു.

അത് അങ്ങേയറ്റമായിരുന്നു.. " Then  O K, Of course, it  is the matter between donkeys and dirty bundle..bye.." ഒരു കൊടുങ്കാറ്റു പോലെ  ശ്യാം പുറത്തേയ്ക്കു പോയി.

മുഖമടച്ച് ഒരടി കിട്ടിയതു പോലെ അവളും.

                         
                                                            *********

നൈന ഇന്നോളമൊരിക്കലും പരീക്ഷാ ഫലങ്ങളെ ഭയന്നിട്ടില്ല ... 
പരീക്ഷകളും പരീക്ഷണങ്ങളും ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട് ..
ചിട്ടയായ പദ്ധതികളോടെയല്ല അവൾ ഒന്നിനേയും നേരിട്ടത് ..
കത്തിരിവെയിൽ പൊള്ളുന്ന പങ്കുനി മാസത്തിലെ തീകാറ്റ് പോലെ തിരഞ്ഞെടുക്കാനും നേരിടാനും ഒട്ടുമേ സമയമില്ലാതെ പരീക്ഷകളും പരീക്ഷണങ്ങളും !! 

ഇത്തവണ അങ്ങിനെയല്ല ; അവൾക്ക് ആകാംഷയുണ്ട് !
അവളേക്കാൾ അധികം അവർക്കായിരുന്നു പടപടപ്പ്.
വിജുവും നിഖിലും .. അവർക്ക്  അവൾ തോറ്റു കാണാൻ വയ്യ .. 
നൈനയുടെ പത്താം ക്ലാസ് ഫലം വന്നിരിക്കുന്നു. ജയിച്ചിരിക്കുന്നു !!!


അതല്ല അവളെ അതിശയിപ്പിച്ചത് – 
സയൻസിൽ അവൾക്കാണ് ക്ലാസ്സിൽ ഒന്നാം സ്ഥാനം. 
കണക്കിൽ എൺപത് ശതമാനം മാർക്കും !!
എല്ലാം കൊണ്ടും ആഹ്ലാദിക്കേണ്ട സന്ദർഭം.  

പക്ഷെ അകാരണമായ ഭീതിയും വിഷാദവുമെല്ലാം അവളിൽ വന്ന് നിറയുകയാണുണ്ടായത്. അത്തരം അനുഭവങ്ങൾ മുൻപുമുണ്ടായിട്ടുണ്ട്. ഏറ്റവും സന്തോഷിക്കേണ്ട അവസരങ്ങളിൽ, നെഞ്ചിൽ എന്തോ ഭാരം കയറ്റിയ  വേദന.  ആ സമയത്ത് ആരെയും കാണാൻ അവൾ ഇഷ്ടപ്പെടാറില്ല. ഒറ്റയ്ക്ക്, തന്റെ മുറിയിൽ, മൗനത്തിന്റെ കരിമ്പടത്തിനുള്ളിൽ..

ഉറക്കമില്ലായ്മ കൂടി ശല്യം ചെയ്യാനെത്തിയപ്പോൾ  അവൾ ഉമ്മൂമ്മയോടൊപ്പം കിടന്നു നോക്കി. 

ഏൻഡീ ഉനക്കൊരു വാട്ടം?” ഉമ്മൂമ്മ ചോദിച്ചു . 

അവളൊന്നും മിണ്ടിയില്ല 

“  വാപ്പാ ഇനി ഉന്നെ പഠിക്ക അനുപ്പ മാട്ടാർന്നു നെനൈക്കറതിനാലെയാ?

അതാണോ കാരണം ?  അവൾ സ്വയം ചിന്തിച്ചു നോക്കി. 

“ പെണ്ണുങ്ങൾ പഠിച്ചിട്ടെന്തിനാ ?” എന്ന് ഉപ്പ പറയുന്നത് അവൾ കേട്ടിട്ടുണ്ട്. പക്ഷെ അതാണോ കാരണം ? അറിയാനാവുന്നില്ല.. മനസ്സാകെ കറുത്തിരുണ്ട് നീറിപ്പടരുന്ന വേദന  മാത്രം… 

ഇല്ലെ, അവൻ സൊല്ലറതിലും ന്യായമിരുക്ക്. അന്ത പണത്തെ വച്ച് കൊഞ്ചം നകെയാച്ച് വാങ്കി വെച്ചിക്കിലാം. ഏൻ പോണ്ണേ, ഇൻനും മേല പഠിക്കറതുക്ക് നെറൈയ സെലവ് ആകുമാ? അപ്പടീന്നാ, എൻ ചെല്ലമേ, പെരിയ ആസൈയെല്ലാം മനസില വച്ചിക്കാതെ. ഇതേയെ നാൻ സൊന്നാ അവൻ എന്നെയും കൊന്നിടുവാങ്ക.

നീ തൂങ്കിനിയാഡീ? ” അവളിൽ നിന്ന് പ്രതികരണമൊന്നുമുണ്ടാവാതായപ്പോൾ ഉമ്മൂമ്മ ചോദിച്ചു. 
അവൾ അതിനും മറുപടിയൊന്നും പറഞ്ഞില്ല. 

ഉമ്മയെ കുറിച്ചാണ് അവൾ ഓർത്തു കൊണ്ടിരുന്നത്. 

അന്നവൾ രണ്ടിലാണ്. സ്കൂൾ വിട്ടു വന്ന് ഉമ്മറത്തിരുന്ന് കളിക്കുന്നു. ഉമ്മൂമ്മ വീട്ടിലുണ്ടായിരുന്നില്ല. ഉമ്മ ഉടുത്തൊരുങ്ങുന്നതു കണ്ടപ്പോൾ തന്നെ എവിടേയ്ക്കോ ഇറങ്ങാനുള്ള പുറപ്പാടാണെന്ന് മനസ്സിലായിരുന്നു. പക്ഷെ വാശി പിടിച്ചിട്ട് കാര്യമൊന്നുമില്ല. ഒന്ന് മുതിർന്നതിൽ പിന്നെ ഉമ്മ അവളെ എവിടേയ്ക്കും കൊണ്ടു പോകാറില്ല. നിസു ഒന്നു ചിണുങ്ങി നോക്കി. കാര്യമൊന്നുമുണ്ടായില്ല.

അവൾക്കോർമ്മയുണ്ട്.. ഒരു ചുവന്ന പട്ടുസാരിയാണ് ഉമ്മയുടുത്തിരുന്നത്. പിന്നെ കല്ല്യാണങ്ങൾക്കു മാത്രം പോകുമ്പോൾ ഇടാറുള്ള ആ തത്തമ്മക്കുട് കമ്മൽ, മാല, വളകൾ.

കാലത്ത് സ്കൂളിൽ പോകുന്നതിനു മുമ്പും അവൾ ശ്രദ്ധിച്ചിരുന്നു, ഉമ്മയുടെ തയ്യാറെടുപ്പുകൾ. ആ പഴയ ട്രങ്ക് പെട്ടിയൊക്കെ തട്ടിക്കുടഞ്ഞ് വൃത്തിയാക്കി വെക്കുന്നു, സാരികളും ജാക്കറ്റുമെല്ലാം അടുക്കി വെക്കുന്നു.

ഇടയ്ക്കൊക്കെ ചില മൂളിപ്പാട്ടുകൾ..

"ആരുടെ കല്ല്യാണമാ ഉമ്മാ ?' ഏറെ നേരത്തെ ആലോചനയ്ക്കു ശേഷവും ഒരെത്തും പിടിത്തവും കിട്ടാതായപ്പോൾ അവൾ ചോദിച്ചു.

" നിന്റെ ഉമ്മാടെ.." ഉമ്മ കൈയ്യിലുണ്ടായിരുന്ന ചരട് ചാട്ട പോലെ അവളുടെ ദേഹത്തേക്ക് ചുഴറ്റിയെറിഞ്ഞു " അസത്തേ..മിണ്ടാതിരുന്നോ അവിടെ.."

ചരടിന്റെ തുമ്പ് അവളുടെ കവിളത്താണ് വീണു പുളഞ്ഞത്. പക്ഷെ വേദനയല്ല, ഉമ്മയുടെ ആ പ്രതികരണമാണ് അവളെ കരയിച്ചത്.

ഇറങ്ങാൻ നേരം, ഉമ്മറത്തിരുന്ന് പുസ്തകത്തിലെ ചിത്രങ്ങൾക്ക് നിറം കൊടുക്കുകയായിരുന്ന    നിസുവിന്റെ  കൈയ്യിൽ ഉമ്മ ഒരു പത്തിന്റെ  നോട്ട് വച്ചു കൊടുത്തു : “ ഇന്നാടീ.. മിട്ടായി വാങ്ങിച്ചോ..”

കൈകളിൽ മുഖമമർത്തി തിണ്ണയിലിരുന്ന് തേങ്ങുകയായിരുന്ന നൈനയെ ഉമ്മ   ശ്രദ്ധിച്ചതു പോലുമില്ല. 





പൂപ്പൽ പിടിച്ച് നുറുമ്പിച്ചു തുടങ്ങുന്നതു വരെ നൈന മുഷിഞ്ഞ ആ പത്തുരൂപാനോട്ട് സൂക്ഷിച്ചു വച്ചിരുന്നു.                                

ഉമ്മൂമ്മയുടെ കൂർക്കം വലി കേട്ടു തുടങ്ങിയിരുന്നു. 


ഉള്ളിലെ വിങ്ങൽ, അതിങ്ങനെ പെരുകിപ്പെരുകി വരികയാണ്. 
എണീറ്റിരുന്ന് ഉറക്കെ ഒന്നു പൊട്ടിക്കരയണമെന്ന് അവൾക്കു തോന്നി. ഉറക്കെ, ഉറക്കെ കരയണം. ഉമ്മറത്തും, റോഡിലും , സ്കൂളിലുമെല്ലാം ഉറക്കെ ഉറക്കെ കരയണം…. ലോകം മുഴുവൻ…. അവൾ പല്ലു ഞെരിച്ചു. അല്ല; കരയുകയല്ല, അട്ടഹസിക്കുകയാണ് വേണ്ടത്.. എല്ലാവരെയും കൊല്ലണം.. ആ വലിയ കൊടുവാൾ കൊണ്ട് എല്ലാവരെയും വെട്ടി വെട്ടി കൊല്ലണം.. എന്നിട്ട് ചിരിച്ചട്ടഹസിച്ച് ഇങ്ങനെ റോഡിലൂടെ നടക്കണം.. അവൾ എണീറ്റിരുന്നു. 

നിസയും ഉമ്മൂമ്മയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നു. കുറച്ചു കൂടി മൃദുവായി പെരുമാറുന്നെന്നേയുള്ളു; ഉപ്പയുടെ മറ്റൊരു പകർപ്പു തന്നെയാണ് ഉമ്മൂമ്മ. 

പണ്ടെങ്ങോ  ഇട്ടെറിഞ്ഞു പോയ ഉമ്മയ്ക്കും രാജാവായി വീടു ഭരിക്കുന്ന ഉപ്പയ്ക്കും  ഉപ്പയെ മണിയടിച്ച് കാര്യം നേടുന്ന ഉമ്മൂമ്മയ്ക്കും ട്രങ്ക് പെട്ടിയിൽ എല്ലാം ഒളിപ്പിച്ച് വെക്കുന്ന നിസയ്ക്കും.. എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്. ആർക്കും ഒരു സ്നേഹവുമില്ല.. സ്നേഹം ഒന്ന് അഭിനയിച്ചു കാണിക്കാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. ? തന്നെ ആരെങ്കിലും ഒന്ന് ഇറുകെ കെട്ടിപിടിച്ചിരുന്നെങ്കില്‍ ...?

അമ്മ തരാതെപോയ ചുംബനങ്ങൾ ചുണ്ടുകളില്‍, കവിളുകളിൽ  തുടിക്കുന്നു.....

എവിടെയോ പുലർച്ച കോഴി കൂവുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു. ഇനിയെന്തിനാണ് ഒരു പകൽ ?  ഇനിയിപ്പോൾ  ഒരു യുദ്ധം ചെയ്ത് പ്ലസ് ടൂ വിന് പഠിക്കാൻ അനുവാദം നേടിയിട്ടു തന്നെ എന്തിന് ? ഒന്നും വേണ്ട.. ഒന്നും.. ഈ വീടും ലോകവും മനുഷ്യരും.. ഒന്നും..

                                                               

                                                 



                                                              

                                                                       ********

 
‘വേണ്ടതെല്ലാം ചെയ്തിട്ടുണ്ടല്ലൊ..’ വിജു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ അസ്വസ്ഥത വർദ്ധിച്ചു വരുന്നതേയുള്ളൂ. ‘ പൾസ് നോർമലായി വരുന്നുണ്ട്.. പക്ഷെ   ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞേ കൃത്യമായി പറയാൻ കഴിയൂ’ എന്നാണ് ഡോക്ടർ പറഞ്ഞത്. അയാൾക്ക് , പിഴിഞ്ഞെടുക്കാൻ ഒരു ഇരയെ കിട്ടിയ സന്തോഷമാണെന്ന് തോന്നുന്നു.

പുലർച്ചെ, കോവിൽ ചുറ്റി, പാടത്തിനരികെയുള്ള ഇടവഴിയിലൂടെയുള്ള  അവരുടെ ജോഗിങ്ങിന് പ്രധാനമായും ഒരു ലക്ഷ്യമാണുള്ളത്. കോവിലിലെ കുളത്തിൽ, എണ്ണമൈലികളുടെ കുളി. നേരിയ വെളിച്ചമേ ഉണ്ടാകൂ.. എന്നാലും പേരിനുമാത്രം ഈറൻ തുണി ചുറ്റിയ ഉടലളവുകൾ കണ്ണിനു വിരുന്നൊരുക്കും.

അന്ന്, തിരിച്ചുള്ള വരവിൽ, അവളുടെ വീടിനു രണ്ടു വീട് ഇപ്പുറം എത്തിയപ്പോഴാണ് അവർ
സൂറത്തള്ളയുടെ വലിയ വായിലുള്ള അലമുറ കേൾക്കുന്നത്.  ..
.
പനംപായയില്‍ കുമ്മായം തേച്ച ആ വീടിനുള്ളിലേക്ക് ആദ്യമായാണ് കടക്കുന്നത് ...

അകത്തെ മുറിയില്‍ നിന്നാണ് തള്ള അലറികരയുന്നത് ..

ഒതുക്കമില്ലാതെ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്ന ആ കൊച്ചുവീട്ടില്‍ അടക്കിയൊരുക്കിവച്ചിരിക്കുന്ന ഒരു കൊച്ചു മുറി ... അത് നൈനയുടേതാണ് .. 

നൈന  നീരുണങ്ങിയ മഷിത്തണ്ടുപോലെ കണ്ണുകളടച്ച് തളര്‍ന്നു കിടക്കുന്നു ..
ചുണ്ടുകള്‍ക്ക് നീല നിറം ..

എന്തുപറ്റി എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ ചോര ചാലിട്ടൊഴുകുന്ന ആ കൊച്ചുപെണ്ണിന്റെ കൈതണ്ട നിഖിലും വിജും ഒരേസമയം കണ്ടു ....

നിഖില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ വിജു നൈനയുടെ കിടക്കയിലേക്ക് വീണുപോയേനെ ..
പണ്ടുമുതലേ ഒരു പൊടി ചോര കണ്ടാല്‍ വിജുവിനു തലകറങ്ങും ... 
മുത്തുവേലിനെ വിളിച്ചെണീപ്പിച്ച് അവന്റെ ഓട്ടോവിൽ ആസ്പത്രിയിലെത്താൻ യുഗങ്ങളെടുത്തു എന്ന് നിഖിലിനു തോന്നി .. മുഖത്ത് വെള്ളം തളിച്ചപ്പോൾ വിജു എഴുന്നേറ്റു.  

മുത്തുവേലിനു നല്ല കോളായി.. തള്ളയെ കൊണ്ടുവരാൻ വീണ്ടുമൊരു ട്രിപ്പ്.

ആളെകൂട്ടാനുള്ള അലറികരച്ചിലിനപ്പുറം തള്ളക്ക് വലിയ അങ്കലാപ്പില്ലായിരുന്നു എന്ന് അവര്‍ക്ക് തോന്നി ....
" ന്നാടി, അവങ്ക വാപ്പാ ഇരുക്കുമ്പോത് അവ നെരമ്പേ അറുത്തുകിട്ടാ. അന്നെയ്ക്കും അവളെയ് മുത്തുവേലുവോട ആട്ടോല താൻ ഹോസ്പിറ്റലുക്ക് കൂട്ടീട്ടു പോനാങ്ക.."  തള്ള നിസ്സാരമെന്നോണം പറയുന്നത്  കേട്ട് അവർ  ഞെട്ടിത്തരിച്ചു പോയി. 

ഫീസടക്കാൻ രണ്ടു ദിവസം വൈകിയത് നന്നായി എന്ന് വിജുവിനു തോന്നി. ആ പൈസയാണ്
ആശുപത്രിയില്‍ കെട്ടിവച്ചത്.
രണ്ടു മൂന്നു കുപ്പി  രക്തം വേണ്ടി വരുമെന്നാണ്  കണ്ടയുടനെ തന്നെ ഡോക്ടർ പറഞ്ഞത്. 
 ബി പോസറ്റീവ് !!.

അപ്പോഴാണ് അവർ അതിശയിച്ചു പോയത് - വിജുവിന്റേതും നിഖിലിന്റേതും അതു തന്നെ  !!

രണ്ടാമത്തെ കുപ്പി രക്തം  അവളുടെ സിരകളിലേക്ക് കയറുന്നത് നോക്കി നിൽക്കെ നിഖില്‍ കണ്ണടക്കുള്ളിലൂടെ മധുരമായി ചിരിച്ചു.. " ബീ പോസറ്റീവ് ആണത്രെ .... കിടക്കുന്ന കിടപ്പുകണ്ടില്ലേ .."


വീണ്ടും  തലചുറ്റുമോ എന്ന് പേടിച്ച്  വിജു  ആ ഭാഗത്തേയ്ക്ക് അധികം നോക്കിയില്ല.  ..
ഒരാഴ്ച്ച മുന്‍പ് മാത്രം കോളേജിലെ കാമ്പൈനില്‍ രക്തം ദാനം ചെയ്തത് നിഖിലും ആശുപത്രിയില്‍ പറഞ്ഞില്ല ....

.
ആസ്പത്രിക്കിടക്കയിൽ,  തീര്‍ത്തും തളര്‍ന്ന് ഒരു ഗാഢനിദ്രയിലെന്നപോലെ കിടക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ, താനെന്തിനിത്രയും  വേവലാതി പെടുന്നു എന്ന് ഒരു വേള അവൻ അതിശയപ്പെട്ടു.  ഓർത്തു നോക്കിയാൽ, ഹോസ്റ്റലിനരികിൽ  താമസമുള്ള ഒരു തമിഴ് പെൺകുട്ടി.. അവൾക്ക് രക്തം നൽകിയതു തന്നെ ധാരാളം.. അതിനുമപ്പുറം എന്ത് ബന്ധമാണ് അവൾക്ക് തങ്ങളോടുള്ളത്.. ? ഇല്ല..എടുത്തു പറയാൻ ഒന്നുമില്ല. .. 

വേദനനിറഞ്ഞ ചെറുകരച്ചിലുകളുടെ ഒരു നീണ്ടരാത്രി .. 
വാര്‍ഡിലെ തൂണില്‍ ചാരിയിരുന്നുറങ്ങുന്ന അവളുടെ ഉമ്മൂമ്മ ഒന്നുമറിയുന്നില്ല ..

അവളുടെ മുടിയിഴകളെ നെറ്റിയില്‍നിന്നൊതുക്കി പതിയെ തലോടുമ്പോള്‍ ഇത്രമേല്‍ സ്നേഹത്തോടെ താനാരേയും സ്പര്‍ശിച്ചിട്ടില്ലല്ലൊ  എന്ന് വിജു ഓര്‍ത്തു ..

ഇടയ്ക്കൊരു പാതിബോധത്തിൽ  മിഴികൾ തുറന്നപ്പോൾ, കാൽക്കൽ, തന്റെ പാദങ്ങൾ മടിയിലേക്കെടുത്തു വച്ച് ചുമരിൽ തല ചായ്ച്ച് മയങ്ങുന്ന നിഴൽ നിക്കുവാണെന്ന് അവൾ അറിഞ്ഞു.  തലയ്ക്കൽ ,  തന്റെ വലതു കൈ പൊതിഞ്ഞിരിക്കുന്ന  സ്നേഹച്ചൂട് വിജുവിന്റെ കൈകളാണെന്നും...



മരണവഴിയിലെ പിന്‍വിളി .... തന്റെ  ചങ്കിലും വിരല്‍തുമ്പുകളിലും തുടിക്കുന്നത് അവരുടെ ജീവനാണ്...
  സുഖകരമായ ഒരുറക്കത്തിലേക്ക് മിഴികളടച്ച് ആഴ്ന്നു പോകുമ്പോൾ അവളോർത്തു.

                                   *****









ചിത്രങ്ങള്‍ വരച്ചത് :

  1. ജാസ്സി കാസിം
  2. സ്നേഹ എടമിനി
  3. ജുമാന വി.പി
  4. കിരണ്‍ 

Saturday 27 July 2013

5. സ്ഫുലിംഗങ്ങൾ




നൈനേ” എന്ന് ഉമ്മറത്തു നിന്ന് വിളി കേട്ടപ്പോൾ തന്നെ അവൾ കിടുങ്ങിപ്പോയി. അവൾ മാത്രമല്ല,അനിയത്തി, ഉമ്മൂമ്മ, ആ വീടു മുഴുവൻ.

“ എന്തോ” എന്ന് തൊണ്ട വിറച്ച്, ഭയം കൊണ്ട് ശരീരമാകെ കുഴഞ്ഞ് അവൾ ഓടി ഉമ്മറത്തെത്തി.
“ ആ ചെക്കന്മാർ നിങ്ങൾക്കെന്താ വാങ്ങിച്ചു തന്നത് ?”
ഒരു നിമിഷത്തേയ്ക്ക് അവൾക്കൊന്നും മനസ്സിലായില്ല.. ‘ചെക്കന്മാർ
വാങ്ങിച്ചു തന്നത്..?’
പിന്നെയൊരാന്തലോടെ അതവളുടെ മനസ്സിലേക്കോടിയെത്തി
അവരാണ് !

രാവിലെ, ഉത്സവപ്പറമ്പിലെ കാഴ്ച്ചകൾ കണ്ട് വെറുതെ നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി : “ ഹേയ് ണയനോമണി.!”

ഇത്തവണ കോവിലിന്റെ വൈദ്യുതാലങ്കാര പണികളൊക്കെ അവരാണത്രെ ചെയ്തത്. ഷാഹുൽ ഹമീദ് പറഞ്ഞ് അവൾ കേട്ടിരുന്നു ; മുൻപത്തെ പോലെയല്ല, ഇത്തവണ ബൾബുകൾ ഓടിപ്പോകുന്ന പോലെ തോന്നുമത്രെ! അവൾക്കുമൊന്ന് കാണണമെന്നുണ്ടായിരുന്നു. പക്ഷെ ഈ വെളുപ്പാൻ കാലത്ത്  ഒന്നിറങ്ങുന്നതിനു തന്നെ, താനും നിസയും മാറി മാറി ചോദിച്ച്, അവസാനം ഉമ്മൂമ്മയുടെ ശുപാർശയും വഴിയാണ് ഒന്നു മൂളി കിട്ടിയത്.

അവരാദ്യം തന്നെ  ആനയിക്കപ്പെട്ടത് ആ യന്ത്രങ്ങളുടെ അടുത്തേയ്ക്കാണ്. “ തൊടണ്ട..നല്ല ചൂടാ.. കുറച്ചു മുമ്പ് ഓഫാക്കിയതേയുള്ളു..” വിജു മുന്നറിയിപ്പ് കൊടുത്തു.

“ നിനക്ക് കാണണോ ?” അവൻ അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ചോദിച്ചു.

അവളും അനിയത്തിയും ഒരുമിച്ച് തലയാട്ടി.

അവൻ ലിവറിട്ട് തിരിച്ച് ജനറേറ്റർ  സ്റ്റാർട്ട് ചെയ്തു. അതിന്റെ  ‘ഘുടുഘുടു’ ശബ്ദം കേട്ട് അവളുടെ ചെവി പെരുത്തു പോയി.

“ നീ വലിയ തന്റേടിയല്ലേ.. ഇന്നാ ..നീ തന്നെ ഓൺ ചെയ്തോ..” അവൻ അവൾക്ക് മെയിൻ സ്വിച്ച് ചൂണ്ടി കാണിച്ചു കൊടുത്തു.
അവൾക്കു പേടിയൊന്നും തോന്നിയില്ല. സ്വിച്ച് ഓൺ ചെയ്തപ്പോൾ അപ്പുറത്തിരുന്ന ഒരു ചെറിയ മോട്ടോർ ഓടിത്തുടങ്ങി അതിനോട് ചേര്‍ന്ന് തകിലിനോളം വലിപ്പമുള്ള ഒരു മരക്കുറ്റി വേഗത്തില്‍ കറങ്ങുന്നു ... ചെമ്പു തകിടുകള്‍ എമ്പാടും പിടിപ്പിച്ച ഒന്ന്.  കുറേ തകിടുകള്‍ മരക്കുറ്റിയോട് ചേര്‍ന്നുരയുന്നു .... ചെറിയ സ്പാര്‍ക്കുകള്‍ .. ഒരുമാതിരി വായു കരിയുന്ന മണം .. അവരോട് ചോദിക്കാതെ അതല്ലാം എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍ .. കോവിലിനു മുമ്പിലുള്ള ദീപാലങ്കാരത്തിലെ വിളക്കുകൾ, ഷാഹുൽ ഹമീദ് പറഞ്ഞതുപോലെ ഓടികൊണ്ടിരിക്കുകയാണ് എന്ന് തോന്നും ഒറ്റനോട്ടത്തിൽ. സൂക്ഷിച്ചു നോക്കുമ്പോൾ മനസ്സിലാവും ബൾബുകളല്ല, വെളിച്ചമാണ് ഓടുന്നതെന്ന്. അവൾക്ക് അത്ഭുതം തോന്നി. പുറത്തു നിന്നിരുന്ന നാട്ടുപിള്ളേർ കൂവി വിളിച്ചു. 


നാലഞ്ചു മിനിറ്റ് ഓടിയ ശേഷം വിജു ജനറേറ്റർ ഓഫ് ചെയ്തു. “ ഡീസൽ വെറുതെ കത്തിച്ചു കളഞ്ഞാ വിമലേട്ടൻ ചീത്ത പറയും.”

പകൽ തനിക്കും നിക്കുവിനും രാത്രി വിമലണ്ണനും നിഷാദിനുമാണ് ഡ്യൂട്ടിയെന്ന് . ( അങ്ങനെയൊരുത്തനെ  ആ വീട്ടിൽ അതു വരെ അവൾ കണ്ടിട്ടില്ല ) അവൻ പറഞ്ഞു. മറ്റുള്ളവരൊക്കെ നാട്ടിൽ പോയിരിക്കുകയാണത്രെ. ‘ കുറച്ച് റിസ്കുണ്ടെന്നേയുള്ളു..നല്ല ലാഭമുള്ള പരിപാടിയാ..” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“ നിങ്ങൾ മറ്റു സ്റ്റാളുകൾ കണ്ടോ?” അല്പം മാറി, ഒരു കസേരയിലിരിക്കുകയായിരുന്ന നിഖിൽ ചോദിച്ചു. ആ ശാന്തമായ പുഞ്ചിരി അപ്പോഴും അവന്റെ മുഖത്തുണ്ടായിരുന്നു.

അങ്ങനെയാണ് അവർ അവരോടൊപ്പം ഉത്സവപറമ്പിൽ കറങ്ങാൻ തുടങ്ങിയത്.


“ അത് ..ഉപ്പാ
” അവൾ പരുങ്ങി.  “ എനിക്കൊരു കാലിഡോസ്ക്കോപ്പും ( നിക്കുവാണ് ആ പേര് അവൾക്കു പറഞ്ഞു കൊടുത്തത് ).നിസയ്ക്കൊരു പാവക്കുട്ടിയും പിന്നെ കുറച്ച് വളകളും..”

“ അതിങ്ങ് കൊണ്ടുവാ..” ഉപ്പയുടെ ശബ്ദത്തിൽ നിന്ന്, എന്താണ് ലക്ഷണമെന്ന് അവൾക്കു മനസ്സിലായില്ല. കോപമോ ഈർഷ്യയോ കൗതുകമോ..എന്തായാലും അത്ര നല്ലതാവാനിടയില്ല.

പെട്ടി തുറന്ന്, അതെല്ലാം അവൾ ഉപ്പയുടെ കൈയ്യിൽ കൊടുത്തു.

ഒന്നു നോക്കുക പോലും ചെയ്യാതെ ഉമ്മറത്തെ ഇരുട്ടിലേക്ക് ഒറ്റയേറ് !!

ഓടയുടെ  വക്കിൽ തട്ടി, അതെല്ലാം ‘ക്ടിം’ എന്ന ശബ്ദത്തോടെ തകരുന്നത് അവൾ കേട്ടു.

“ എന്റെ കുട്ടികൾ ഒരു വരത്തന്മാരുടെയും ഓശാരം വാങ്ങണ്ട ആവശ്യമില്ല.. കെട്ടോടി.. ഇല്ലെങ്കിൽ ഇല്ല.. അങ്ങനെ ജീവിച്ചാ മതി..” തീക്കൊള്ളി പോലെ വാക്കുകൾ..

അവളുടെ നെഞ്ച് നുറുങ്ങിപ്പോയി. അകത്തു നിന്ന് നിസ കച്ചേരി ആരംഭിച്ചു കഴിഞ്ഞിരുന്നു.

“ എടാ
അവൾക്ക് പഠിക്കാനുള്ളതൊക്കെ ആ പിള്ളേർ പറഞ്ഞു കൊടുക്കാറുണ്ട്.. ഇപ്പോ അതുകൊണ്ട് പെണ്ണിന്റെ മാർക്കൊക്കെ കൂടിയിട്ടുണ്ട്” അകത്തു നിന്ന്  ഉമ്മൂമ്മയുടെ ശുപാർശ. പുറത്തേയ്ക്കു വരാൻ ഉമ്മൂമ്മയ്ക്കും ധൈര്യമില്ല !

മറുപടിയില്ല ! അവൾ തലയുയർത്തി നോക്കി.  പിന്നാമ്പുറത്തേയ്ക്ക് പോയെന്ന് തോന്നുന്നു. മൂത്രമൊഴിക്കാനാവും.. ഉമ്മൂമ്മ പറഞ്ഞത് കേട്ടോ ആവോ ? അവൾക്ക് ആശ്വാസമാണ് തോന്നിയത്.. ‘ഇനിയെങ്ങാനും അവരെ കണ്ടാൽ..’ എന്നോ മറ്റോ വിലക്കിയിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ ! ‘വെട്ടൊന്ന് മുറി രണ്ട്’ സ്വഭാവമാണല്ലൊ എന്നും. തിരുവായ്ക്ക് എതിർ വായില്ല !!

ഇപ്പോൾ വീട്ടിൽ നിന്നു പഠിക്കുന്നത്, അതിനു മുമ്പ് എൽ പി യും യു പിയും അകലെയുള്ള റെസിഡൻഷ്യൻ സ്കൂളുകളിൽ പഠിപ്പിച്ചത്, സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചതിന് പി ഡി ടീച്ചറെ കണ്ണുപൊട്ടിയ ചീത്ത വിളിച്ചത്, ഇതൊന്നും ആരോടും അഭിപ്രായം ചോദിച്ചിട്ടല്ലല്ലൊ..

പുലർച്ചെയുള്ള ബാങ്ക് വിളി കേട്ട് ( ഉമ്മൂമ്മ അതിനെന്തോ പേരു പറയാറുണ്ട് )  ഉണർന്നാൽ വീണ്ടുമൊന്ന് കണ്ണടയ്ക്കാനേ സമയം കിട്ടൂ. ആറിന് ആദ്യ വിളി.. കട്ടൻ ചായക്ക്. അപ്പോ അരിക്കും വെള്ളം വെക്കണം.   ആറരയ്ക്ക് വരും  രണ്ടാം വിളി. കുളിയ്ക്കാനുള്ള വെള്ളം എടുത്തു വയ്ക്കാൻ. പിന്നെ ഒമ്പതിന് കഞ്ഞിയ്ക്ക്. പിന്നെ ഉച്ചയ്ക്ക് ഒന്നിനാണു തിരിച്ചു വരിക. അപ്പോഴുമുണ്ടാവും വിളി. ഊണെടുത്തു വയ്ക്കാൻ. ( ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ അതു കേൾക്കണ്ട. അത്രയും ഭാഗ്യം !)  പിന്നെ വൈകീട്ട്  ഏഴിനു തിരിച്ചെത്തിയാൽ  ചായക്കും വിളി വരും. രാത്രി ഒമ്പതിനാവും അവസാനമായി വിളി കേൾക്കുക. പായ വിരിയ്ക്കാൻ ! കുറച്ചു കഴിയുമ്പോൾ കൂർക്കം വലി കേട്ടു തുടങ്ങും.

വിളികൾ മാത്രം ! കല്പനകൾ ! തങ്ങളെല്ലാം വെറും ഭൃത്യകൾ മാത്രമാണെന്ന്  തോന്നാറുണ്ട്. കഴിഞ്ഞ കൊല്ലം കണ്ട ആ നാടകത്തിലെ ഭടനെ പോലെ,  ‘അടിയൻ’ എന്നു  ഓച്ഛാനിച്ചു നിൽക്കാനുള്ള ഭടൻ ! ഉമ്മൂമ്മയുടെ ഈ നശിച്ച നടുവേദന മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അപ്പോഴൊക്കെ തോന്നാറുണ്ട്. ഓരോ വിളിയ്ക്കും മൂളലിനും കാതോർത്ത് ഈർഷ്യയോടെ ഒരു മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നതിനെക്കാൾ നല്ലത്, സ്നേഹശൂന്യമായ ഹോസ്റ്റൽ ചുമരുകൾ തന്നെയാണെന്നും തോന്നിയിട്ടുണ്ട്. പക്ഷെ അവരെ പരിചയപ്പെട്ടതിനു ശേഷം....വേണ്ട..ഉമ്മൂമ്മയുടെ  വേദന മാറാതിരിക്കട്ടെ..  ഈ പാരതന്ത്ര്യം താൽക്കാലികം മാത്രമാണല്ലൊ. ഉത്സവം കഴിഞ്ഞ് നാലഞ്ച് ദിവസം കൂടിയേ ഉപ്പ നാട്ടിൽ തങ്ങൂ എന്ന് ഉമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ മൂന്നു നാലു മാസത്തേയ്ക്ക് നോക്കണ്ട. അപ്പോഴാണ് ഉമ്മൂമ്മ പോലും നേരെ ചൊവ്വേ ശ്വാസം വിടുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഉമ്മൂമ്മയുടെ ശുപാർശ ഉപ്പ കേട്ടെന്നു തന്നെ വിശ്വസിക്കാൻ അവളിഷ്ടപ്പെട്ടു. “ അത് പൂർണ്ണമായും നുണയുമല്ലല്ലൊ.” അവളോർത്തു. 

ഒരിക്കൽ എയർ അടിക്കാൻ ചെന്നപ്പോഴാണ് വിമൽ  അവളോടാ ചോദ്യം ഉന്നയിച്ചത് :              “ എയറൊക്കെ അടിച്ചു തരാം
ഒരു കണ്ടീഷൻ...” ഒരു ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു      “ എന്തിനാ എയറടിക്കുന്നതെന്ന് ആദ്യം പറയണം !”

അവൾക്കു സംശയമൊന്നുമുണ്ടായില്ല. എല്ലാവർക്കുമറിയാവുന്നതാണത്. : “ എയറില്ലെങ്ങെ ചവിട്ടിയാ നീങ്ങില്ല..”
“ കൊള്ളാം..മിടുക്കി.. അപ്പോ വേറൊരു ചോദ്യത്തിനുത്തരം പറയേണ്ടി വരും.. എയറില്ലാത്തപ്പോ  സൈക്കിളെന്താ ചവിട്ടിയാ നീങ്ങാത്തത്?”

അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു. എയറില്ലാത്തപ്പോൾ സൈക്കിളിന്റെ ഭാരം കൂടുന്നതുപോലെയാണ് അവൾക്കു തോന്നാറുള്ളത്. നിസ പിന്നിലുണ്ടെങ്കിൽ പറയുകയും വേണ്ട.. പക്ഷെ ഭാരമൊന്നും കൂടിയിട്ടില്ല എന്നതും നേര്.. പിന്നെങ്ങനെ ?
 വായനയിൽ മുഴുകിയിരിക്കുകയായിരുന്ന നിക്കു, അവൾ ഉത്തരം പറയുമെന്ന പ്രതീക്ഷയോടെ  തലയുയർത്തി നോക്കി.

“ അറിഞ്ഞൂടാ..” അവൾ സങ്കോചത്തോടെ പറഞ്ഞു.
“ ആഹാ..”  പമ്പ് കൈയ്യിലെടുത്ത വിജു അതവിടെ തന്നെ വച്ചു : “ എന്നാ പിന്നെ എയറുമില്ല.. എയറടിച്ചു ടയറു പൊട്ടിച്ച ആൾക്ക് ഇതിനൊക്കെ ഉത്തരം പറയാം.. വെല്ല്യ പഠിപ്പിസ്റ്റാണെന്നൊക്കെയാണല്ലൊ കേൾവി.. മോശം മോശം..”

അവൾ വാശിയോടെ വീണ്ടുമെല്ലാമൊന്ന് ആലോചിച്ചു നോക്കി.  ഒളിക്കണ്ണിട്ട് ഒന്നു ടയറുകളിലേക്കും നോക്കി. പക്ഷെ ഒരുത്തരവും കിട്ടുന്നില്ല.

“ നിനക്കറിയാം നൈന.. നീ പഠിച്ചിട്ടുണ്ടാവും..” വിമൽ പ്രോത്സാഹിപ്പിച്ചു. “ വേണമെങ്കി ഒന്നു സൈക്കിളുരുട്ടി നിരീക്ഷിച്ചു നോക്കിക്കോ..”

അവൾ ആശയകുഴപ്പത്തിൽ പെട്ടു. വിജുവിനോടുള്ള വാശി ഒരു വശത്ത്. സൈക്കിളുരുട്ടി നോക്കിയാലും ഉത്തരം കിട്ടാൻ  പോകുന്നില്ല എന്ന പേടി മറുവശത്ത്.

“ അല്ലെങ്കിൽ വേണ്ട..” വിമൽ മുറ്റത്തേക്കിറങ്ങി. “ മണ്ണിലുരുട്ടിയാൽ അത് മനസ്സിലാവാൻ ബുദ്ധിമുട്ടാ” അയാൾ സൈക്കിൾ പൊക്കിയെടുത്ത് തിണ്ണയിൽ കൊണ്ടു വച്ചു. എന്നിട്ട് പിൻ ചക്രത്തിലെ വായു മുഴുവൻ അഴിച്ചു വിട്ടു. “ കണ്ടോ.. ഇനി നോക്ക്.. ദാ..ബാക്കിലെ ടയറിൽ എയറൊട്ടുമില്ല.. മുന്നിലത്തേതിൽ എയറുണ്ട്.. രണ്ടും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നോക്ക്..”

“ ആ പസ്റ്റ്.. ഇനിയെന്തായാലും ഉത്തരം പറയാതെ  ഒരു രക്ഷയുമില്ലെന്നോർത്തോണം..” വിജു ചിരിച്ചു. നിക്കുവും.

അവൾ സൂക്ഷ്മമായി നോക്കി. ഇനിയും തോൽക്കാൻ വയ്യ. അവൾക്ക് കൂടുതൽ വ്യക്തമാകാനെന്നോണം , വിമൽ സൈക്കിളൊന്ന്  ഉരുട്ടി കാണിക്കുകയും ചെയ്തു.

ചില വ്യത്യാസങ്ങൾ അവൾ കണ്ടെത്തുക തന്നെ ചെയ്തു. എന്നിട്ടും പറയാനൊരു മടി. മണ്ടത്തരമായാൽ അവന്മാർ കളിയാക്കി കൊല്ലും.

 ഉം..ധൈര്യമായി പറ..”  വിമൽ പ്രോത്സാഹിപ്പിച്ചു.

“ എയറില്ലാത്ത ടയർ തറയോട് അമർന്നിരിക്കുന്നു. മറ്റേത് അത്രയ്ക്ക് അമർന്നിരിക്കുന്നില്ല..” അവൾ സങ്കോചത്തൊടെ പറഞ്ഞൊപ്പിച്ചു.

“ ഗുഡ് ഗേൾ..എക്സലന്റ്
  വിമൽ കൈയ്യടിച്ചു.

" അയ്യോ.. ചായ അടുപ്പത്താണ്..ഞാനിപ്പോ വരാം.. അതിനു മുമ്പ് ക്വിസ് അവസാനിപ്പിക്കല്ലേ .."  നിക്കു തിടുക്കത്തിൽ അകത്തേയ്ക്കു പോയി.

അവൾക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഏഴാം ക്ലാസ്സിലെ സ്കോളർഷിപ്പ് കിട്ടിയപ്പോൾ പോലും താനിത്രയും സന്തോഷിച്ചിട്ടില്ലല്ലൊ എന്നവൾ അത്ഭുതപ്പെട്ടു.

“ അപ്പൊ അമർന്നിരിക്കുന്നതാണ് പ്രശ്നം..” വിമൽ ഗൗരവത്തിൽ തുടർന്നു.. “ അതുകൊണ്ടെന്താണ് പ്രശ്നം ? ആലോചിച്ചു നോക്കിക്കേ..”

അവളുടെ സന്തോഷം കെട്ടു.. ഈ ചോദ്യങ്ങൾക്കൊരു അവസാനമില്ലേ ?  അമർന്നിരിക്കുന്നതുകൊണ്ട് എന്താണു പ്രശ്നം ? അവളുടെ തല വീണ്ടും പുകഞ്ഞു.

“ ശരിക്കും ഇതാണ് ആദ്യ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം
. ഒരു ക്ലൂ ഞാൻ തരാം.. ഇംഗ്ലീഷിൽ ആ വാക്കിന്റെ ആദ്യാക്ഷരം ‘എഫ്’ ആണ്..”

അവൾ വീണ്ടും ആലോചിച്ചു നോക്കി.. ‘എഫ്’ വച്ച് തുടങ്ങുന്ന ഇംഗ്ലീഷ് വാക്കുകൾ ആലോചിച്ചു നോക്കി. ഫ്ലവർ, ഫ്ലോ, ഫ്രണ്ട്., ഫ്രീഡം.. ച്ഛെ.. അവൾ നിസ്സഹായതയോടെ വിമലിനെ നോക്കി.

“ നിനക്കറിയാം കുട്ടി..” വിമൽ  പ്രോത്സാഹനം തുടർന്നു : “ ദാ..ഇതുപോലെ രണ്ടു കൈപ്പത്തികൾ തമ്മിലൊന്ന്  അമർത്തി ഉരസി നോക്കൂ..”

എന്തിനെന്നറിയാതെ അവൾ അതു പോലെ അനുകരിച്ചു.  കൈപ്പത്തികളിൽ ചൂട്..

“ ഇനി ഒരു കൈപ്പത്തിയിൽ മറ്റേ കൈയ്യിലെ ഒരു വിരൽ മാത്രം ഓടിച്ചു നോക്കൂ..” വിമൽ തുടർന്നു.

അയാളെ അനുകരിക്കുമ്പോൾ തന്നെ ഇതുപോലൊന്ന് മുമ്പേതോ ക്ലാസ്സിൽ വച്ച് താൻ ചെയ്തിട്ടുണ്ടല്ലൊ എന്നാണവളോർത്തത്.. ഫിസിക്സ് ക്ലാസ്സിൽ.. രാജാ സാർ.. കിട്ടിപ്പോയി !!

“ ഫ്രിക്ഷൻ !!” അവൾ വിളിച്ചു കൂവി..

“ യെസ്.. ദാറ്റ്സ് ദ സ്പിരിറ്റ്..” വിമൽ അവളുടെ കൈ പിടിച്ചു കുലുക്കി.  “ കണ്ടോ.. എയറില്ലാത്തപ്പോൾ ടയർ തറയോട് പതിഞ്ഞു. അപ്പോ സർഫസ് ഏരിയ കൂടി.. കോണ്ടാക്റ്റ് ഏരിയ കൂടുന്തോറും ഫ്രിക്ഷനും കൂടും. .It is the resistance against motion.. so we have to apply more force to move..  ബട്ട്, ഈ ഫ്രണ്ടിലെ ടയർ കണ്ടോ.. എയർ ഉള്ളപ്പോ അതിനു അതിന്റെ ട്യൂബുലർ ഷേപ്പ് റീട്ടയിൻ ചെയ്യാൻ പറ്റും.. ഉരുണ്ടതാവുമ്പോ അതിന്റെ സർഫസ് ഏരിയ ഇൻ റ്റച്ച് വിത്ത് ഗ്രൗണ്ട് കുറയും.. സോ ഫ്രിക്ഷൻ കുറയും..”

അത്രയ്ക്കൊന്നും ആലോചിച്ചു പറഞ്ഞതല്ല അവൾ.. അതുകൊണ്ടു തന്നെ ആ വിവരണം അവൾ അത്ഭുതാദരങ്ങളോടെ ഉൾക്കൊള്ളുകയാണുണ്ടായത്..

   ന്യൂമാറ്റിക് ടയേഴ്സ് ഉപയോഗിക്കുന്നതിനു അതു മാത്രമല്ലല്ലൊ റീസൺ വിമലേട്ടാ ?..” കിണ്ണത്തിൽ ചായക്കോപ്പകളുമായി വരികയായിരുന്ന  നിക്കു ചോദിച്ചു.

“ യേസ്.. അതു മാത്രമൊന്നുമല്ല..” വിമൽ ചിരിച്ചു.. “ ഞാനവൾക്ക് അറിയാവുന്ന ഒന്നുമായി കണക്റ്റ് ചെയ്തു എന്നേയുള്ളു.. പിന്നെയുള്ളതൊക്കെ പിന്നീട് പഠിക്കാം അല്ലേ നൈനാ..”

അവൾ അതേയെന്ന് തലയാട്ടി. ഇതു തന്നെ ധാരാളമാണ്.

“ ഇനി എയറടിച്ചു കൊടുക്കാം, അല്ലേ ചേട്ടായീ ? ..”  വിജു ചിരിയോടെ ചോദിച്ചു..

“ പിന്നല്ലാതെ.. വയറു നിറച്ച് അടിച്ചു കൊടുക്ക്..”

" ദാ നൈനാ.. ചായ കുടിക്കൂ.." നിക്കു അവൾക്ക് ചായക്കോപ്പ നീട്ടി.

 നേരിയൊരു സങ്കോചത്തോടെ അവളത് വാങ്ങി. നല്ല ചൂട്..

"ഇവിടെയിരി..". വിജു  തിണ്ണയിലെ പുല്പായയിൽ അല്പം ഒതുങ്ങിയിരുന്നു.

" സ്നാക്സ് ഒന്നുമില്ലേ ബോയ്സ്..? " വിമൽ ചിരിച്ചു.." നമ്മുടെ ഗസ്റ്റിനു കൊടുക്കാനെങ്കിലും..."

" ഒരു രക്ഷേമില്ല. ഞാൻ ഫുൾ തപ്പി നോക്കിയതാ. ടിന്നുകളൊക്കെ കാലി.." നിക്കു കൈ മലർത്തി..

"ച്ഛെ.." വിജുവിനും നിരാശ.. പിന്നെയവൻ ചാടിയെണീറ്റു..  " ഗോട്ട് ഇറ്റ്.. .. സഗീറിന്റെ ബാഗിൽ  ചക്ക വറുത്തത് ഒരു പാക്കറ്റ് ഇരിപ്പുണ്ട്..
ബട്ട്.. ടോപ്പ് സീക്രട്ടാ..  ആരും കാണാതെ എടുത്തു വെച്ചിരിക്കുകയാ.."

" എടുത്തോണ്ടു വാടാ.." വിമൽ ആജ്ഞ കൊടുത്തു.." അവന്റെ രഹസ്യത്തീറ്റ ഇതോടെ അവസാനിപ്പിക്കണം.. "

വിജു പാക്കറ്റ് പൊട്ടിച്ച് , അവൾക്കരിൽ ഒരു പ്ലേറ്റിലേക്കിട്ടു.. " അവനെങ്ങാനുമറിഞ്ഞാ ഇടിയുടെ പൂരമായിരിക്കും.. "

"പൊടി പോലും ബാക്കി വക്കരുത്.." ഇപ്പുറത്തിരുന്ന് അവളോടു ചേർന്ന് കൈ നീട്ടി ഒരു  പിടി വാരിയെടുക്കുമ്പോൾ നിക്കു പറഞ്ഞു. " അറിഞ്ഞ ഭാവവും കാണിക്കണ്ട.. ഇതെവിടെ പോയി എന്നവൻ അന്തിച്ചുപോകണം.." അവന്റെ ചൂടുള്ള ഉച്ഛ്വാസവായു കവിളത്തടിച്ചപ്പോൾ ഒരു നിമിഷം അവൾക്കെന്തോ പോലെ തോന്നി.

ചക്ക വറുത്തത് അവൾ  ആദ്യമായി രുചിക്കുകയായിരുന്നു. ചക്ക തന്നെ ഒരു വിശിഷ്ടവിഭവമാണ്..  ഇതെങ്ങനെയാണാവോ വറുത്തെടുക്കുന്നത്.. എന്തൊരു രുചി.. തിന്നുന്നത് നിർത്താനേ തോന്നുന്നില്ല..

"നൈനയ്ക്ക് ഇഷ്ടായോ ? "

അവൾ ഉവ്വെന്ന് തലയാട്ടി.. " ഞാനാദ്യമായാ തിന്നുന്നത്.. നല്ല രസം.. "

ഇറങ്ങാൻ നേരം, വിജു തന്റെ  കയ്യിലുണ്ടാരുന്ന കുറച്ച് ചീളുകൾ കൂടി  അവളുടെ കൈയ്യിൽ വച്ചു കൊടുത്തു..

  അതോരോന്നായി കൊറിച്ച്, പുതിയ സന്തോഷത്തിന്റെ ലഹരിയില്‍  നൈന സൈക്കിളില്‍ പാഞ്ഞു ..
തെരുവില്‍ അലയുന്ന കഴുതക്കൂട്ടങ്ങള്‍ക്കിടയിലൂടെ പാളിപ്പറന്ന് !! 

ആ വഴി നേരെ പോയാല്‍ റേഷന്‍ ഷോപ്പിനും വളം ഡിപ്പോക്കും അപ്പുറം
പൊടിപാറുന്ന മണ്‍ വഴിയാണ് ..... വയലുകള്‍ ! സൂര്യകാന്തിയും ചോളവും ..... ...
സൈക്കിളില്‍ ആര്‍ത്തു കൂവി പായാം ... 

തലക്കുമേലേ ഉയര്‍ന്ന് നില്‍ക്കുന്ന ചോളക്കതിരുകള്‍ !!

കാറ്റ് ചെവിയില്‍ മൂളുന്നു..  വയലിനപ്പുറം വഴി കുന്നിന്‍ മുകളിലേക്ക് കിതച്ചു കയറുന്നു .
അവിടെ എമ്പാടും ഉരുളന്‍ കല്ലുകളാണ് .. ഉണക്കപ്പുല്ലുകള്‍ മാത്രമുള്ള കുന്ന് ..
പാതി ദൂരത്തില്‍ വഴി അവസാനിക്കും .. അവിടെ ഒരു ഒറ്റമരം അതിനു കീഴെ ഒരു വലിയ കല്ല് ..
അവിടെ നിന്നും നോക്കിയാല്‍ വയലും അങ്ങാടിയും എല്ലാം ഒരു ചിത്രം പോലെ കാണാം .. 

അവളുടെ ലക്ഷ്യമില്ലാത്ത സൈക്കിള്‍ യാത്രകളല്ലാം അവസാനിക്കാറുള്ളത് അവിടെയാണ് ..എന്താണിത് ??  അവള്‍ക്ക് മനസ്സിലാകുന്നില്ല ..മനം നിറയെ സന്താഷം .. !!

മാനത്തിന്ന് സ്വര്‍ണ്ണ നിറം ..  വേഗം തിരിച്ചു പോണം ..  
വെയിലാറിയിരിക്കുന്നു ... കാറ്റിനു തണുപ്പ് .. !
കാറ്റ് !! കുളിര് ..
കാറ്റില്‍ വസ്ത്രം ദേഹത്ത് ഒട്ടിപിടിച്ചിരിക്കുന്നു ... സ്നേഹം പോലെ .. !
താന്‍ ചെറിയ കൊച്ചൊന്നുമല്ല അവള്‍ക്ക് തോന്നി ...
ചോള ഇലകള്‍ ചുരുട്ടി ഒരു കിളിക്കൂട് .. എന്നാണാവോ ചോളം കൊയ്യാ ??
മണ്‍ വഴിക്കുമുകളിലൂടെ പരന്നൊഴുകുന്ന ഒരു നീര്‍ച്ചാല് .. !!
ഇടത് വശത്തെ സൂര്യകാന്തിപ്പാടം വലതുവശത്തെ ചോളക്കതിരുകള്‍ക്ക് വെള്ളം കൊടുക്കുന്നു !!
ആ ഹാ അതു നന്നായല്ലോ ... ! ഇതെന്ത് !! ഒരുപാട് പൂക്കളുമായൊരു വയല്‍ ചെടി !!







അവള്‍ പൂക്കള്‍ പൊട്ടിച്ച് സൈക്കിളിന്റെ ഹന്‍ഡിലില്‍ വച്ചു ...
ഒരുപാട് തവണ അതിലേയൊക്കെ പോയിട്ടുള്ളതാണെങ്കിലും ആദ്യമായാണ് അവളാ കാഴ്ച്ചകളൊക്കെ കാണുന്നത് !!

പാടാനറിയാത്ത നേര്‍ത്ത ഒരു പാട്ട് നൈനയുടെ ചുണ്ടില്‍ തൊട്ടു പറന്നു ..


Wednesday 29 May 2013

4. കാറ്റ് പറഞ്ഞത്


“ലുക്ക്, നിക്കൂ.. ചിത്രയുടെ ഈ പെയ്ന്റിങ്ങ്  നോക്കൂ..” കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് നൈന വിളിച്ചു കൂവി.
വായിക്കുന്നിടത്തു നിന്ന് എണീക്കുക അയാൾക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ നൈനയുടെ മുമ്പിൽ
തോൽക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ എണീക്കുന്നതുവരെ വിളിച്ചു കൂവിക്കൊണ്ടേയിരിക്കും.
നിക്കു ഫോണിൽ ഫേസ്ബുക്ക് അപ്ഡേറ്റ് നോക്കി. ഇരുന്നിടത്തു നിന്ന് എണീക്കുകയും വേണ്ട, അവളെ പിണക്കിയെന്നുമാവില്ല.

“ ഏതാ ? നിയിപ്പോ ലൈക്ക് ചെയ്ത ആ പെയ്ന്റിങ്ങ് ആണൊ ? ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടുന്ന.. ത്രിൽഡ് ബൈ വിൻഡ്.. ബൈ..വൺ ..  ചിത്ര ? ആരാണത് ?”

“യേസ്..അതു തന്നെ..” അത് സ്വന്തം വാളിലേക്ക് ഷെയർ ചെയ്യുന്നതിനിടയിൽ നൈന പറഞ്ഞു..    

 
“ ഓ..ചിത്രയെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ? സാംസ് വൈഫ്.. ഷി ഈസ് ഏന്‍ ആർട്ടിസ്റ്റ്..” അവിടെ എന്താണ് കമന്റ്  ചെയ്യേണ്ടതെന്ന് ആലോചിക്കുകയായിരുന്നു അവൾ.

Awesome..! touched personally.. a girl moving to a new world of freedom !!” അവസാനം അവൾ എഴുതി.

നിഖിലിന് നിറങ്ങളുടെ അതിപ്രസരമുള്ള ആ ചിത്രത്തിൽ വലിയ സവിശേഷതയൊന്നും തോന്നിയില്ല. എങ്കിലും അവൾക്ക്  സന്തോഷമാകട്ടെ  എന്നു കരുതി അവൻ ലൈക്കിൽ ക്ലിക്ക് ചെയ്തു.

മേനയോടൊപ്പം ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കബിലാംബിക നൈനയുടെ ലാപ്പിലേക്ക് എത്തി നോക്കി.

“ കൊള്ളാം..”, അവൾ ചിരിച്ചു, “ എന്റെ പന്ത്രണ്ടാം വയസ്സിൽ അപ്പ ബർത്ത്ഡേ ഗിഫ്റ്റ് ആയി വാങ്ങിച്ചു തന്നത് ഒരു സൈക്കിളാണ്. പക്ഷെ രണ്ടു  ദിവസം കഴിഞ്ഞ്  അതിൽ നിന്ന് വീണൊന്ന് കാലുളുക്കിയതിൽ പിന്നെ സൈക്കിൾ തൊടാൻ  സമ്മതിച്ചിട്ടില്ല.. പിന്നെ ലൈസൻസ് എടുക്കേണ്ടി വന്നപ്പോഴാ വീണ്ടുമൊന്ന് ഹാന്റ്ല് പിടിക്കുന്നത്..”

“ ഉഹ്  !!..ഞാൻ എട്ടാം വയസ്സിൽ സൈക്കിളിൽ കയറിയതാണ്.... ഉപ്പ ഇല്ലെന്നുറപ്പായാൽ പിന്നെ അതിലാണ് കറക്കം മുഴുവൻ..എത്രയോ വീണിരിക്കുന്നു..  നിസുവുമുണ്ടാവും പിന്നിൽ.. അതും ഇതുപോലെ പുതിയതൊന്നുമല്ല..ഒരു അറുപഴഞ്ചൻ ഹീറോ
..” നൈന,  കാതില്‍ കാറ്റു മൂളിയ ആ പഴയകാലം ഓർത്തെടുത്തു കൊണ്ടിരിക്കുകയായിരുന്നു. “ സത്യത്തിൽ നമ്മെ കണക്റ്റ് ചെയ്തത്  ആ സൈക്കിളായിരുന്നു, അല്ലേ നിക്കൂ.. അല്ലെങ്കിൽ വിമല്‍ അണ്ണൻ അന്ന് ഞങ്ങളെ ശ്രദ്ധിക്കുമായിരുന്നോ ..?”

നിഖിൽ മൃദുവായി പുഞ്ചിരിച്ചു..  
 
                                                    
                                                    *********

ഒരു മാസ്മര ലോകത്തേയ്ക്കാണ് താൻ നടന്നു കയറുന്നതെന്ന് അവൾക്കു തോന്നി. സംഭ്രമം കൊണ്ട് അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ‘വേണ്ട ’ എന്നു നിഷേധിച്ച് തിരിഞ്ഞു പോകാവുന്നതേയുള്ളു. പക്ഷെ അതവളുടെ നാവിൻ തുമ്പിൽ തങ്ങി നിന്നു..


 ഏതു നേരവും ആൺപിള്ളേരുടെ ഒച്ചയും ബഹളവും നിറഞ്ഞ ആ വീടിനു മുമ്പിലൂടെ പോകുമ്പോൾ, മുന്നോട്ട് നോക്കി എത്രയും വേഗം അത് കടന്നു കിട്ടാനാണ് അവൾ ആഗ്രഹിച്ചിരുന്നത്.  കേൾക്കുന്നതൊന്നും മനസ്സിലാവാറില്ലെങ്കിലും എന്താണു നടക്കുന്നത് എന്ന് ഒരു ഒളികൺനോട്ടമുണ്ടാവും.   'അവിടെയെത്തുമ്പോള്‍ തന്റെ ചെവികള്‍ വലുതാകുന്നുണ്ടോ ?  എന്തൊരു ലോകമായിരിക്കും അത് !’ ആ സമയത്തൊക്കെ അവൾ അതായിരിക്കും അത്ഭുതത്തോടെ ചിന്തിച്ചു കൊണ്ടിരിക്കുക.  ആൺ പിള്ളേർ നാടകത്തിനും മറ്റും  പിന്നിലിരുന്ന് ഓളിയിടുന്നത് അവൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതതു പോലെയല്ല. അവർ പോലീസുകാർ പിന്നിലെത്തിയാൽ മിണ്ടാതാകും. പക്ഷെ ഇവർക്ക് ആരെയും പേടിയില്ല. ഒരു വീടപ്പുറമുള്ള കുമരൻ പോലീസിനെ പോലും...

അവളുടെ പെൺപള്ളിക്കൂടത്തിൽ തന്നെ ചില കുട്ടികളുണ്ട്. ‘വിളഞ്ഞ വിത്തുകൾ’ എന്നൊക്കെ സിസ്റ്റർമാർ  വിശേഷിപ്പിക്കാറുള്ള ചില പിള്ളേർ. പക്ഷെ അവൾക്ക് പുച്ഛമാണ് തോന്നിയിട്ടുള്ളത്. മുടി സൺലൈറ്റിട്ട് പാറിപ്പിച്ച്  നടക്കുന്നതും  ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ ഹിന്ദിസിനിമാനടന്മാരുടെ പടങ്ങൾ സൂക്ഷിക്കുന്നതും  പാവാടയിൽ സ്റ്റിക്കറൊട്ടിച്ച്  വരുന്നതുമൊക്കെയാണത്രെ  ‘വിളച്ചിൽ’ ! ആൺലോകമാണ് അവളെ എന്നും ഭ്രമിപ്പിച്ചിട്ടുള്ളത്..  അയലത്തെ ഷാഹുൽ ഹമീദ് അവളോട് ചില കഥകളൊക്കെ പറയാറുണ്ട്. പാതിരാത്രി ആരുമറിയാതെ മുനീറിന്റെ വീട്ടിൽ ഒത്തുകൂടി തോട്ടങ്ങളിൽ കറങ്ങാറുള്ളതും പൊങ്കലിന് ഇടികൂടി ടിക്കറ്റെടുത്ത് റിലീസ് പടങ്ങൾ കാണാറുള്ളതും  സൈക്കിളിൽ ലോകം മുഴുവൻ കറങ്ങാറുള്ളതും കനാലിൽ കുത്തിമറിയാറുള്ളതും എല്ലാം. ചിലതെല്ലാം അവൾ കാണാറുമുണ്ട്. ആഘോഷങ്ങളിൽ, ആണുങ്ങൾ  ബാന്റ് താളങ്ങൾക്കൊപ്പം തുള്ളിമറിയുന്നതും മുണ്ടു തെറുത്തു കയറ്റി തെരുവിൽ അടി കൂടുന്നതും ചാരായം കുടിച്ച് ലോകത്തെ മുഴുവൻ തെറി വിളിക്കുന്നതും എല്ലാം. ഒരു ദിവസം, അവൾ പാതിരാത്രി വരെ ജനാലയ്ക്കൽ ഉറക്കമിളച്ച് കാത്തിരുന്ന്  ഷാഹുൽ ചായ്പിൽ നിന്നിറങ്ങുന്നതും ഇരുണ്ട നാട്ടുവഴിയില്‍ കാത്തുനില്‍ക്കുന്ന ഇരവു കൂട്ടത്തിനൊപ്പം എങ്ങോട്ടോ ഇറങ്ങിപ്പോകുന്നതും കണ്ടിട്ടുണ്ട് !. അന്ന് ഉദ്വേഗം കൊണ്ട് ശ്വാസം മുട്ടി താനിപ്പോൾ അലറി വിളിച്ചു പോവുമോ എന്നുപോലും അവൾ ഭയന്നു. ..

ഉപ്പ ഒരിക്കലും വരാനിടയില്ലാത്ത ദിവസങ്ങളില്‍ അവള്‍  ആണ്‍കുട്ടികളോട് മത്സരിച്ച് സൈക്കിൾ ചവിട്ടാറുണ്ട് . പഴകി തുരുമ്പിച്ച് കലപിലകൂട്ടുന്ന സൈക്കിള്‍ അവളുടെ ആവേശത്തോടൊപ്പം പറക്കുന്ന മത്സരപകലുകള്‍.. ചൂടുള്ള കാറ്റ് ചെവിയില്‍ ചൂളം വിളിക്കും,  ചിലപ്പോള്‍ അവള്‍ സൈക്കിളിനേക്കാള്‍ മുന്നേ പറന്നു,  തലകുത്തി മറിഞ്ഞു വീഴും .. കാല്‍മുട്ടിലെ മുറിവ് ഉണങ്ങാനനുവദിക്കാത്ത തുടര്‍ വീഴ്ച്ചകള്‍ !..എങ്കിലും ആരോടും പറയാതെ മുറിപ്പച്ച നീറ്റം സഹിച്ച്, മുറിവൊളിപ്പിച്ച് നടന്ന എത്രയെത്ര ദിവസങ്ങള്‍. ആൺപിള്ളേരല്ല, അവർക്കുമപ്പുറം അജ്ഞാതമായ ആരെയൊ എന്തിനെയൊ കീഴടക്കാനെന്നവണ്ണം മനസ്സിലും ശരീരത്തിലും വാശിയും അമർഷവും തിളക്കുന്ന കാലം ...  അവിടെയാണ് മുടി പാറിപ്പിച്ച് നടക്കുന്നത് ഏന്തൊ ആനക്കാര്യമായി വിളമ്പുന്നത്..ത്ഥൂ.. 

സ്പെഷൽ ക്ലാസ്  ഉള്ള ദിവസങ്ങളിൽ, അവൾ ചിലപ്പോൾ ആ മലയാളിപ്പയ്യന്മാരെ  റോഡിൽ കാണാറുണ്ട്. നഗരത്തിൽ ആയിടെ തുറന്ന പുതിയ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലൊക്കെ നിറയെ മലയാളി പയ്യന്മാരാണത്രെ പഠിക്കുന്നത്.! ഒരു അടക്കവുമൊതുക്കവുമില്ലാതെ റോഡ് നിറഞ്ഞാണവർ നടക്കുക. കല്ലും കമ്പുമെല്ലാം തട്ടിത്തെറിപ്പിച്ച്, മലയാളത്തിലെന്തോക്കെയോ പറഞ്ഞ് പൊട്ടിച്ചിരിച്ച്. അവരെ സൈക്കിളിൽ മറി കടക്കുമ്പോൾ മാത്രം എന്തെന്നറിയാത്ത അവള്‍ പരിഭ്രമിച്ചു ..  .

ലക്ഷ്മി അക്ക മുന്നിലുള്ള ദിവസങ്ങളിൽ അവൾ സൈക്കിൽ കുറച്ചു പുറകിലായാണ് ചവിട്ടുക. ആ സമയത്ത്  അവന്മാരുടെ വീടിന്റെ ഉമ്മറത്ത് ചെറിയൊരു നിശബ്ദത പരക്കും. അവരുടെ കണ്ണുമുഴുവൻ ലക്ഷ്മി അക്കയിലായിരിക്കും ചിലരൊക്കെ പതുക്കെ പാട്ടു മൂളുന്നതും കാണാം. പക്ഷെ അക്ക അതൊന്നും ശ്രദ്ധിക്കാറില്ല.സുന്ദരിക്കോതയാണല്ലൊ..(അതോ അങ്ങനെ നടിക്കുന്നതോ ? ). എന്തായാലും അതുപോലുള്ള നോട്ടങ്ങളൊന്നും താനതിലെ കടന്നു  പോകുമ്പോൾ ഉണ്ടാവാറില്ലെന്ന് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ അങ്ങോട്ടു കാലടി വെക്കുന്ന സമയത്ത് അവരെല്ലാം ഒരു ആർപ്പോടെ വന്ന് തന്നെ പൊതിയുമെന്ന് അവൾ ഭയപ്പെട്ടു...

പക്ഷെ ഒന്നുമുണ്ടായില്ല. അകത്തു നിന്ന് ഒരനക്കവും കേട്ടില്ല. 'ഒരു പക്ഷെ അവന്മാരൊന്നും ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ടാവില്ല'. അവൾ കണക്കു കൂട്ടി.

തള്ളിക്കൊണ്ടു വന്നിരുന്ന  അവളുടെ സൈക്കിൾ സ്റ്റാന്റിലിട്ട് വിമൽ വാതിലിൽ മുട്ടി..

“ നിക്കുവേ, എടാ..”


  തന്റെ കണക്കുകൂട്ടൽ തെറ്റിയോ എന്നവൾ പേടിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. ഒരു  ചുരുളൻ മുടിക്കാരൻ പയ്യൻ അനക്കമില്ലാതെ വന്ന് വാതിൽ  തുറന്നു. അവന്റെ മുഖത്ത് ഉറക്കം തങ്ങി നിൽക്കുന്നു. മുമ്പും അവളവിടെ കണ്ടിട്ടുണ്ട്. മിക്കപ്പോഴും എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയാവും.

“ നിക്കുവേ, ആ സ്ക്രൂഡ്റൈവറും പ്ലയറുമിങ്ങെടുത്തേ, ഈ കൊച്ചിന്റെ ചെരുപ്പ് വീലിനിടയിൽ കുരുങ്ങി..” അയാൾ പുറത്തു നിന്ന് അവന് ആജ്ഞ കൊടുത്തു. 

അവനുള്ളിലേക്ക് പോയി സാമഗ്രികളുമായി തിരിച്ചു വന്നു. പിന്നെ, അവരെയൊന്ന് നോക്കുക പോലും ചെയ്യാതെ വീണ്ടും അകത്തേയ്ക്ക് തിരിച്ചു പോയി - അതിഷ്ടപ്പെടാത്തതു പോലെ.

“നീയ്യാ തുണിക്കച്ചവടക്കാരന്റെ മോളല്ലേ ?”  ചെരിപ്പ് വീലിനിടയിൽ നിന്ന് അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ  ചോദിച്ചു ..

അവൾ അതെയെന്ന് തലയാട്ടി.

നാട്ടിലുള്ള സമയത്തും  വല്ലപ്പോഴുമെ തുറക്കാറുള്ളുവെങ്കിലും ഉപ്പയ്ക്ക് ഒരു തുണിക്കടയുണ്ട്.  . 


“ഏതിലാ പഠിക്കുന്നത് ?”

“ ഒൻപതിൽ” സൈക്കിളിന്റെ കമ്പി പൊട്ടുമോ എന്നായിരുന്നു അവൾക്കു പേടി. എന്നാൽ പിന്നെ  അടിയുടെ പൂരമായിരിക്കും ! പക്ഷെ അയാൾ വളരെ ശ്രദ്ധാപൂർവ്വമാണ് അതു ചെയ്തുകൊണ്ടിരുന്നത്.


“നീയ്യോ ?” അയാൾ അനിയത്തിയോട്  ചെറു ചിരിയോടെ ചോദിച്ചു.

“ ആറില് ..” അവൾക്കു നാണം ! 

                                                                    ********

നല്ല ചൂടുള്ള സമയമായിരുന്നു അത്. പോരത്തതിന് ഉച്ചവെയിലും. അവൾ പതിവുപോലെ വേഗത്തിലും. പുറകിലിരിക്കുന്ന അനിയത്തിയോട് പരീക്ഷാ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പു വരുത്തുന്നതിനിടെയാണതുണ്ടായത്. പൊടുന്നനെ ഒരു ‘കട കട’ ശബ്ദവും ഒപ്പം നിസയുടെ കാറിക്കരച്ചിലും.. സൈക്കിൾ ആരോ പുറകിലേക്ക് ശക്തിയായി വലിക്കുന്നത് പോലെയാണ് അവൾക്കു തോന്നിയത്. അവൾ വിറച്ചു പോയി. എങ്ങനെയോ സൈക്കിൾ നിർത്തി തിരിഞ്ഞു നോക്കുമ്പോൾ. അനിയത്തി കാരിയറിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ.. എന്തപകടമാണു സംഭവിച്ചത് ??


“ പേടിക്കണ്ട..” ആ ശബ്ദമാണ് അവളാദ്യം കേട്ടത്.പിന്നീടാണ് പുറകിൽ നിന്ന് ഓടിയടുക്കുന്നയാളെ കണ്ടത്.. അയാളെ അവൾക്ക് നല്ല കണ്ടു പരിചയമുണ്ട്. ആ പയ്യന്മാരുടെ കൂട്ടത്തിലെ മുതിർന്ന ഒരാൾ.  ആദ്യം അയാൾ മാത്രമാണ് ആ വീട്ടിൽ താമസമുണ്ടായിരുന്നത്. 

  നിസയുടെ കാലുകളാണ് വിമൽ ആദ്യം പരിശോധിച്ചത് : “ ഭാഗ്യം.. കാലു പെട്ടില്ല.. ചെരുപ്പേയുള്ളൂ..” 

പിന്നെ അനിയത്തിയെ പൊക്കിയെടുത്ത് താഴെ നിർത്തി. അയാൾ വന്നതോടെ അവൾ കരച്ചിൽ നിർത്തിയിരുന്നു. 

“ ഇറങ്ങ്..” അയാൾ അവൾക്കു നിർദ്ദേശം നൽകി. 

തിടുക്കത്തിൽ  ഇറങ്ങുമ്പോഴും അവളുടെ വിറ പൂർണ്ണമായും മാറിയിരുന്നില്ല. 

അയാൾ സൈക്കിൾ സ്റ്റാന്റിലിട്ട് ചെരുപ്പ്  ഊരിയെടുക്കാൻ ശ്രമിച്ചു. 

“ ഇതങ്ങനെ എളുപ്പത്തിൽ അഴിച്ചെടുക്കാൻ പറ്റില്ല..” അല്പസമയത്തെ പരിശ്രമത്തിനു ശേഷം അയാൾ പറഞ്ഞു. “ ചെരുപ്പ് വീലിനും ചെയിൻ കവറിനുമിടയ്ക്ക് കുടുങ്ങിയിരിക്കുകയാ.. വലിച്ചെടുത്താ ചിലപ്പോ കമ്പി പൊട്ടും..”

അപ്പോഴും എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുകയായിരുന്ന അവളോട്  അയാൾ തുടർന്നു. “ നമുക്കിത് തള്ളി വീട്ടിലേക്ക് കൊണ്ടു പോകാം.. വീട്ടിൽ സ്ക്രൂഡ്രൈവർ ഉണ്ട്..ചെയിൻ കവറഴിക്കാം..”


അതും പറഞ്ഞ് അയാൾ ബാക്ക് വീൽ ഉയർത്തി പിടിച്ച് സൈക്കിളുന്തി നടക്കാൻ തുടങ്ങി.

അവൾ വേണ്ടെന്നു  പറഞ്ഞില്ല. സൈക്കിളിനെന്തെങ്കിലും പറ്റിയാൽ പിന്നത്തെ കാര്യമൊന്നും പറയണ്ട. അതിലും നല്ലത്..

                                                  ********


  അല്പനേരത്തെ പരിശ്രമത്തിനു ശേഷം വിമൽ ചെരുപ്പ് പുറത്തെടുത്തിരുന്നു. “ ഇന്നാ..” അയാൾ അത് അനിയത്തിയ്ക്ക് നീട്ടിയിട്ടുകൊടുത്തു. പിന്നെ ചെയിൻ കവർ തിരികെ വച്ചു.

“നിന്റെ പേരെന്താ ?”

“ നൈനാമണി.” അതു പറയാൻ അവളല്പം അറച്ചു. അവൾക്കിഷ്ടമില്ലാത്ത പേരാണത്. 

“അനിയത്തിടേയോ?”

“ നിസാമണി..” അവളുടെ നാണം ഇപ്പോഴും മാറിയിട്ടില്ല !

അയാൾ സൈക്കിൾ അവൾക്ക് നൽകാൻ തുടങ്ങുകയായിരുന്നു. പിന്നെ, വെറുതെയൊന്ന് ടയർ പിടിച്ച് അമർത്തി നോക്കിയ ശേഷം അയാൾ പറഞ്ഞു.. “ ഇതിലെയറു കുറവാണല്ലൊ.. നീയ്യെങ്ങനെയാ ഇവളേയും വെച്ച് ചവിട്ടുന്നത് !..നിൽക്ക്..” അയാൾ അകത്തു നിന്ന് പമ്പ് എടുത്തു കൊണ്ടു വന്ന് രണ്ടു ടയറിലും എയറടിച്ചു കൊടുത്തു. 

അയാളോട് നന്ദി പൂർവ്വം ഒന്നു ചിരിച്ച്, അനിയത്തിയേയും കയറ്റിയിരുത്തി അവൾ ഇറങ്ങാനൊരുങ്ങുകയായിരുന്നു.

അപ്പോഴാണയാൾ പുറകിൽ നിന്നു വിളിച്ചത്.. “ ഏയ്.. കൂലിയൊന്നുമില്ലേ ? ഇത്രേം പണിയെടുത്തിട്ട്..”

അവളുടെ ഉള്ളൊന്ന് കാളി..പിന്നെ എന്തു ചെയ്യണമെന്നറിയാതെ അനങ്ങാപ്പാറ പോലെ നിന്നു. 

അയാൾ കുറച്ചു കൂടി അടുത്തേയ്ക്കു വന്നു.. “ ഒരാൾ ഒരുപകാരം ചെയ്തു തന്നാ ഒരു താങ്ക്സെങ്കിലും പറയണ്ടേ നൈനാമണി ?” ആ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി തങ്ങി  നില്പുണ്ടായിരുന്നു. 

അപ്പോഴാണവൾക്ക് ശ്വാസം നേരെ വീണത്.. “ താങ്ക്സ് അണ്ണേ..” അവളും അനിയത്തിനും ഒരുമിച്ചാണത് പറഞ്ഞത്. 

“വെൽക്കം ഡിയേഴ്സ്..” വിമൽ ചിരിച്ചു !

അങ്ങനെയാണ് അവൾക്കാ ലോകം തുറന്നു കിട്ടിയത്. പക്ഷെ ആദ്യപ്രവേശനം അവളുടെ കൗതുകം വർദ്ധിപ്പിച്ചതേയുള്ളു.. ഇപ്പോളവൾ അതിലൂടെ പോകുമ്പോൾ അവിടെയ്ക്ക് ധൈര്യപൂർവം നോക്കാറുണ്ട്. വിമൽ അവിടെയുണ്ടെങ്കിൽ നോക്കി ചിരിക്കുകയും ചെയ്യും. പക്ഷെ അയാൾ  വല്ലപ്പോഴുമെ ഉണ്ടാകാറുള്ളു. ആ  ഗൗരവക്കാരൻ ചുരുളൻമുടി പയ്യൻ മാത്രം മിക്കപ്പോഴും എന്തെങ്കിലും വായിച്ചിരിക്കുന്നുണ്ടാവും. അപ്പുറത്തു നിന്ന് മറ്റുള്ളവരുടെ ബഹളവും. 

ഒരു ദിവസം അവൾ ധൈര്യം സംഭരിച്ച് വീണ്ടും കയറി ചെന്നു. അനിയത്തി പിന്നിൽ പതുങ്ങി നിന്നു. 

“എന്താ നൈനാമണി ?” വിമൽ ചോദിച്ചു.

“ എയറടിക്കാൻ..” അവൾ അപേക്ഷാഭാവത്തിൽ പറഞ്ഞു. അത് സത്യവുമായിരുന്നു. മുത്തുവിന്റെ കടയിൽ നിന്ന് എയർ അടിക്കണമെങ്കിൽ അമ്പതു പൈസ കൊടുക്കണം !

 ഓ..അതാണോ..” അയാൾ ചിരിച്ചു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു വിളിച്ചു. “ എടാ വിജുവേ..”. അവിടെ നിന്ന് ബഹളം കേൾക്കാനുണ്ടായിരുന്നു. 

  നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു പയ്യൻ വന്ന് എത്തിനോക്കി. “ എന്താ ചേട്ടായി?”

“ ആ കൊച്ചിന് ഇച്ചിരി എയറടിച്ചു കൊടുത്തേ..” അയാൾ ആജ്ഞ കൊടുത്തു. 

അതവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ തന്നെ എയർ അടിച്ചു തരും എന്നാണവൾ കരുതിയിരുന്നത്.

പയ്യൻ പമ്പെടുത്തു കൊണ്ടു വന്ന് എയർ അടിക്കാൻ തുടങ്ങി. അവന്റെ മുഖഭാവത്തിൽ നിന്ന് അതത്ര ഇഷ്ടമായിട്ടില്ലെന്ന് അവൾക്കു തോന്നി.

എയർ അടിച്ചു കഴിഞ്ഞ്, അവൻ  പമ്പിന്റെ കുഴലെടുത്ത് അവളുടെ പുറകിൽ പമ്മി നിൽക്കുകയായിരുന്ന അനിയത്തിയുടെ മുഖത്തേക്ക് തിരിച്ചു വെച്ച് രണ്ടടിയടിച്ചു. അവർ ചിരിച്ചു. അവനും.

“നിന്റെ പേരെന്താ ?”

“ നിസാമണി..” അനിയത്തി ചിരിച്ചു.

“നിന്റെയോ ?”

“നൈനാമണി..”

“ ഹ ഹ..നയനോമണി..ണയൻ‌ ഒ മണി..” നല്ല പേര്..” അവൻ ചിരിച്ചു.

ചെറുതായി അരിശം വന്നെങ്കിലും അവളൊന്നും മിണ്ടാതെ സൈക്കിളുന്തി ഇറങ്ങാൻ തുടങ്ങുകയായിരുന്നു. വിമൽ പുറകിൽ നിന്ന് വിളിച്ചു..

“ നൈനാമണി.. മറന്നോ ?” 

ആ നിമിഷമാണ് അവളത് ഓർത്തതും അബദ്ധം പറ്റിയ പോലെ തിരിഞ്ഞു നിന്ന് അവൾ പറഞ്ഞു :        

“ താങ്ക്സ് അണ്ണേ..”

“ വെൽകം ഡിയേഴ്സ്..” വിമൽ ചിരിച്ചു.

“ അ: അതുകൊള്ളാം.”, പമ്പും കൊണ്ട് അകത്തേയ്ക്ക് നടക്കുകയായിരുന്ന  വിജു തിരിഞ്ഞു നിന്നു.     
“ എയറടിച്ചു  തന്ന എന്നോടല്ലേ താങ്ക്സ് പറയേണ്ടത് ? ഇതെന്തു ന്യായം ണയനോമണി ?”


“ ഉങ്കള്ക്കും താങ്ക്സ്..” എന്തുകൊണ്ടോ അവനെ “അണ്ണൻ’ എന്നു വിളിക്കാൻ അവൾക്കു തോന്നിയില്ല. 

“ ഉം..വെൽകം..” എല്ലാവരും ചിരിച്ചു.



അടുത്ത തവണ, മുന്നിലത്തെ ടയർ എയർ അടിച്ചു കഴിഞ്ഞപ്പോൾ വിജു പമ്പ് അവൾക്കു നേരെ നീട്ടി..


“ ഇന്നാ.. ബേക്കില് നീ തന്നെ ഒന്നടിച്ചു നോക്കിയേ ..”

“ആ കൊച്ചിനു അതിനുമാത്രം ആരോഗ്യമുണ്ടോടാ..” വിമൽ അവിടെയിരുന്നു ചോദിച്ചു..

“ ചേട്ടായീ.. give a man a fish and you feed him for a day. Teach a man to fish and you feed him for a lifetime.. ഇങ്ങനെയല്ലേ  ചൈനീസ് പഴമൊഴി..” അവൻ  ഒരുപദേശകന്റെ ഗൗരവത്തോടെ  പറഞ്ഞു..

“ ഹതുകൊള്ളാം.. എടാ.. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്നൊരു ചൊല്ലുകൂടിയുണ്ട്.. ആ കൊച്ചിന് അതിന്റെ ഹാന്റിൽ കൂടി പൊക്കാനുള്ള ശേഷിയില്ല..”


അവൾക്കതൊരു വെല്ലുവിളിയായാണ് തോന്നിയത്... ആരോടെന്നറിയാത്ത ഒരു മത്സരബുദ്ധി അവളുടെ സ്വഭാവമാണ് .. പ്രത്യേകിച്ചും ഈ മലയാളി പയ്യന്മാരുടെമുന്നില്‍ ചെറുതാകാന്‍ അവള്‍ ഒട്ടും ആഗ്രഹിച്ചില്ല, ഉള്ള ശക്തി മുഴുവൻ മുഴുവൻ പുറത്തെടുത്ത് അവൾ എയർ അടിക്കാൻ ശ്രമിച്ചു. ആദ്യത്തെ നാലഞ്ചു തവണ എളുപ്പമായിരുന്നു. പക്ഷെ  വായു നിറയുന്തോറും ആയാസം  ഏറിയേറി വന്നു. നെഞ്ചിടിപ്പു കൂടി ഇനി താനിപ്പോൾ വീഴും എന്ന അവസ്ഥയിലെത്തിയപ്പോൾ അവൾ ഒന്നു നിർത്തി.

“വയ്യാതായോ ?” വീണ്ടും പരിഹാസം ! അതവന്റെ വക. 

അവൾക്കു ഭ്രാന്തു കയറി. 


ഒന്നും മിണ്ടിയില്ല. ആഞ്ഞൊരു ശ്വാസമെടുത്തു. ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. അറിയാതെ പല്ലു ഞെരിഞ്ഞു. അടിച്ചു.. ആഞ്ഞാഞ്ഞടിച്ചു. 

ഠേ..

അനിയത്തി പേടിച്ച് രണ്ടടി പിന്നിലേയ്ക്ക് മാറി. 

മുത്തു പറഞ്ഞിരുന്നു.. ട്യൂബും ടയറുമെല്ലാം  പഴക്കമുള്ളതാണ്. ഇനി പഞ്ചറൊട്ടിക്കാൻ ചെല്ലരുതെന്ന്. സൈക്കിൾ നന്നാക്കാൻ പണം കിട്ടണമെങ്കിൽ രണ്ടുമാസമെങ്കിലും ‘കാൽനടപ്പ്’ ശിക്ഷ അനുഭവിക്കണം. അതൊന്നും അവളോർത്തില്ല.

മുഖം വിളറി വെളുത്തില്ല. ചമ്മിയ ചിരി വിരിഞ്ഞതുമില്ല.  ഉള്ളിന്റെയുള്ളിൽ ഗൂഢമായ ആഹ്ലാദം നിറയുന്നത് മാത്രം അവൾക്കനുഭവപ്പെട്ടു.. 


ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൻ  അയാൾക്കു നേരെ തിരിഞ്ഞു.. “ ചേട്ടായീ..കണ്ടോ .. ഇത് വാശി കൊറച്ച് കൂടുതലുള്ള തുമ്പിയാ..കല്ലല്ല, മല വരെ എടുക്കും..” അവസാനത്തെ വാചകം അവളുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടാണ് അവൻ പൂർത്തിയാക്കിയത്. 

അവൾക്കഭിമാനം തോന്നി. 

  വിമൽ എണീറ്റ് അടുത്തേയ്ക്കു വന്നു : “ ചതിയായല്ലോ കൊച്ചേ.. വീട്ടീന്നു അടി കിട്ടുമോ ?” 

“ ഏയ്..” അവളൊരു നിസ്സാര കാര്യം പോലെ പറഞ്ഞു. “ ഇത് പഴഞ്ചൻ ടയറാ..പൊട്ടാറായി ഇരിക്കുകയായിരുന്നു.."

“അതു ശരിയാ..ടയറൊക്കെ ആകെ മൊട്ടയായി..” വിജു  പറഞ്ഞു.

“ എന്നാലും.. ട്യൂബ് വാങ്ങിച്ചു തരണോ ?” വിമൽ  സഹതാപത്തോടെ ചോദിച്ചു. തന്റെ കണ്മുന്നിൽ വച്ച്  അങ്ങനെയൊരബദ്ധം പറ്റിയതിൽ അയാൾക്ക്  ചെറിയൊരു ദു:ഖമുണ്ടായിരുന്നു.


“ അയ്യൊ.. അതൊന്നും വേണ്ട.. ഉപ്പ വാങ്ങിച്ചു തരും..” അവൾ തന്റേടം  കൈവിട്ടില്ല. 

പ്രതീക്ഷിച്ചതിന് മാറ്റമുണ്ടായില്ല - രണ്ടുമാസത്തോളം കാൽനട !. പക്ഷെ അവൾ ഒരു തന്ത്രം പ്രയോഗിച്ചു. നടപ്പ് പള്ളിക്കരികിലൂടെയുള്ള ഇടവഴിയിലൂടെയാക്കി. അതാവുമ്പോൾ, വഴി കുറച്ച് കൂടുതലുണ്ടെങ്കിലും അവരെ ഒരിക്കലും മുഖം കാണിക്കേണ്ടി വരില്ല.



പുതിയ ടയറിട്ട ശേഷം ആ വീടിനു മുമ്പിലൂടെ പോകുമ്പോൾ അവൾക്കങ്ങോട്ട് നോക്കാൻ  ധൈര്യക്കുറവുണ്ടായില്ല. 


“ പുതിയ ടയറിട്ടോ ? കുറച്ചു ദിവസം കാണാനുണ്ടായിരുന്നില്ലല്ലൊ നൈനാമണീ ?” അവളെ കണ്ണിൽപ്പെട്ടപ്പോൾ ഒരു ദിവസം അയാൾ ചോദിച്ചു. 

“ ആ മുത്തൂന് ടയറുമാറ്റിയിടാൻ ഒഴിവുണ്ടായിരുന്നില്ല.. അതാ വൈകിയേ..” അവൾ സൈക്കിളിലിരുന്ന് വിളിച്ചു പറഞ്ഞു. 



അടുത്ത തവണ എയറടിക്കാൻ ചെല്ലുമ്പോൾ  വിമലണ്ണന്‍ ഉണ്ടായിരുന്നില്ല, ഉമ്മറത്ത് വിജുവും ആ ചുരുളൻമുടിക്കാരന്‍ നിഖിലും പിന്നെ വേറൊരു പയ്യനും. അവൾക്ക് ചെറിയ തന്റേടമൊക്കെ തോന്നിയിരുന്നു. എന്തോ ഒരവകാശമൊക്കെയുള്ളതു പോലെ. 


“ എയറടിക്കാനാ ?” അറിഞ്ഞിട്ടും അറിയാത്തതുപോലെ വിജുവിന്റെ ചോദ്യം.

അവൾ തലയാട്ടി.

വിജു പമ്പെടുത്തു ചുരുളൻമുടിക്കാരനു നീട്ടി : “ നിക്കുവേ.. ചുമ്മായിരിക്കുവല്ലേ..നീയ്യൊന്ന് അടിച്ചു നോക്കിക്കേ.. ഇവളു ഭയങ്കരത്തിയാ.. ടയറു പൊട്ടിച്ചു കളയും..”

“ ഓ  ഇവളാണോ ആ ലൈലാ അലി ?” മൂന്നാമൻ ചോദിച്ചു. 

ആരാണു ലൈലാ അലി ? അവൾക്കു മനസ്സിലായില്ല

 ചുരുളന്മുടിക്കാരൻ എയർ അടിക്കുന്നത് കണ്ടപ്പോൾ, അവൾക്കു ചിരിവന്നു . അത്രയും ആയാസ്സപ്പെട്ടാണ് അവനതു ചെയ്യുന്നത്.

ചിരിയെന്നല്ല ഒരു വികാരവും ഒളിച്ചുവയ്ക്കാന്‍ നൈനക്ക് അറിയില്ല ,  അനിയത്തി കയ്യില്‍ പിടിച്ച് ഇറുക്കിയപ്പോളാണ് താന്‍ പൊട്ടിച്ചിരിക്കുകയാണല്ലോ എന്ന് അവള്‍ തിരിച്ചറിഞ്ഞത് .. 

“ നീ പറഞ്ഞത് ശരിയാടാ.. വെറുതെയിരുന്ന് പിത്തം പിടിച്ചു..” അവൻ ചമ്മുന്ന കിതപ്പിനിടയിൽ  വിജുവിനോട് പറഞ്ഞു. 

   എല്ലാവരും ചിരിച്ചു. ..  അപരിചിതത്വത്തിന്റെ മഞ്ഞുമലകള്‍ ഉരുകി സൗഹൃദത്തിന്റെ വസന്തകാലപിറവി വിളംബരം ചെയ്യുന്നതു പോലെ,  ആ ശ്വാദല ഭൂമിയിൽ മാട്രിക്സ് വിത്തുകള്‍  വീണു മുളച്ചു .. !!

പമ്പ് തിരിച്ചെടുക്കുമ്പോൾ നിക്കു അവളോട് ചിരിച്ചു. ശാന്തമായ, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി. ഒരു പൂ പോലെ അതവളുടെ ഹൃദയത്തെ തൊട്ടു. അവനെ കളിയാക്കി ചിരിച്ചതിൽ അവൾക്കു സങ്കടവും തോന്നി..

“ ഏയ് ണയനോമണി.. നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയാമോ ?....തയിർസാദം..തക്കാളി സാദം..ഒക്കെ ?” പെട്ടന്ന്  വിജു ചോദിച്ചു.

തയിർസാദം കഴിച്ചതിന്റെ ഓർമ്മപോലുമില്ല. എങ്കിലും ഇല്ലെന്ന് പറയാൻ അവൾക്കു നാണക്കേടു തോന്നി... ഇല്ല എന്ന് പറഞ്ഞ് ശീലവുമില്ല .. ഒരിക്കലൊ മറ്റൊ ഉമ്മൂമ്മ  അതെങ്ങനെയാണ് വെക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. മാത്രമല്ല പാചകം അവൾക്കത്ര ഇഷ്ടമുള്ള ഏർപ്പാടല്ല. നിവൃത്തികേടു കൊണ്ടു മാത്രം നിത്യേന ചെയ്യേണ്ടി വരുന്ന ഒന്ന്..അത്രമാത്രം. പക്ഷെ .. എന്താണാവോ ഉദ്ദേശം. അവൾ സംശയത്തോടെ ഉവ്വെന്ന് തലയാട്ടി. 

ഇവനെന്തിനുള്ള പുറപ്പാടാണ് എന്ന ആലോചനയോടെ നിഖിൽ വിജുവിനെ നോക്കി. കാലത്ത് ഹോട്ടലിൽ നിന്ന് പുളിച്ച ഇഡ്ഡലി കഴിച്ച്  തിരിച്ചു വരുമ്പോഴാണ് അങ്ങനെയൊരു തീരുമാനമുണ്ടായത്. ഉച്ചയ്ക്ക് ചോറു വെയ്ക്കണം.തയിർസാദമോ തക്കാളിസാദമൊ.. വിമലേട്ടനും അജിതുമാണ് പാചകവിദഗ്ദർ. അവർ രണ്ടു പേരുമില്ലാതെങ്ങനെ എന്ന ചിന്തയിൽ തട്ടിത്തടഞ്ഞ് അതങ്ങനെ നിൽക്കുകയായിരുന്നു. ‘അതൊക്കെ നമുക്ക് ശരിയാക്കാം’ എന്ന് വീമ്പടിച്ച് വിജു സാധനങ്ങളൊക്കെ വാങ്ങിക്കുകയും ചെയ്തു.  പക്ഷെ കണ്ടുപരിചയം മാത്രമുള്ള  ഒരു നാട്ടുകാരി പെൺകുട്ടിയെ കൊണ്ട് പാചകം ചെയ്യിക്കുകയെന്നൊക്കെ പറഞ്ഞാൽ..

“ എന്നാ പറ..എങ്ങനെയാ തൈർ സാദം വെക്കുക ?”  വിജു ചോദിച്ചു. 

നിക്കുവിന് ആശ്വാസമായി. പക്ഷെ നൈന കാറ്റു പോയ ബലൂൺ പോലെ ചുരുങ്ങി. 

അവൾ തിരിച്ചു ചെന്നിട്ടെന്തോ അത്യാവശ്യമുള്ളതു പോലെ സൈക്കിളിന്റെ സ്റ്റാന്റ് തട്ടി   . 

“ അതിപ്പോ.. ചോറു വേവിച്ചിട്ട്…. അതില്..തൈരൊഴിച്ച്..കുഴച്ച്..” .

“അപ്പോ പാലോ.?” മൂന്നാമൻ, സഗീറാണത് ചോദിച്ചത്. അവനും വിജുവും ചേർന്നാണ് സാധനങ്ങൾ വാങ്ങിയത്.

 “പാലോ!” അവൾ അന്തിച്ചു പോയി. ‘ എന്തിനു പാല് ? പക്ഷേ..’ അവൾ സൈക്കിളുന്തി നടക്കുന്നതിനിടയിൽ  നിസ്സാരം എന്ന മട്ടിൽ പറയാൻ ശ്രമിച്ചു : “ പാലും ….ചേർക്കാം.... എല്ലാം കൂടെ ഇളക്കി ചേർക്കണം..”

“അപ്പോ നിനക്കറിയാം..” വിജുവിനു അവളെ വിശ്വാസമായി. അതു പോലൊക്കെ തന്നെയാണ് കുമരൻ സാറിന്റെ അമ്മപ്പാട്ടിയും പറഞ്ഞത്. രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വൃദ്ധ പറഞ്ഞിരുന്നു.  കട്ടിത്തൈര് ചേർക്കുമ്പോ പാലിനും ചോറിനുമൊന്നും ഒട്ടും ചൂടുണ്ടാവരുത്. കടുകും പച്ചമുളകുമെല്ലാം അവസാനമാണ് പൊട്ടിച്ചിടേണ്ടത്..

‘ ഓ..പിന്നല്ലാതെ’ എന്ന ഭാവത്തോടെ അവൾ പുഞ്ചിരിച്ചു. അപ്പോഴാണ് അവൾക്കും അല്പമാശ്വാസമായത്. പിന്നാലെ, ഇനി അവനെങ്ങാനും സാദം വച്ചു തരാൻ  ആവശ്യപ്പെടുമോ എന്നവൾ ഭയപ്പെടുകയും ചെയ്തു. അവൾ വേഗം മുന്നോട്ടു നടന്നു.

“ ഞങ്ങളിന്ന് തൈർസാദമാണ് വെക്കുന്നത്.. നിങ്ങൾക്കു വേണോ ?” വിജു ചോദിച്ചു. 

“ അയ്യോ..വേണ്ട വേണ്ട.. ഉപ്പ വഴക്കു പറയും..” ഗേറ്റ് കടക്കുമ്പോൾ അവൾ വിളിച്ചു പറഞ്ഞു.

പാചകമൊന്നും അറിയില്ലെങ്കിലും ആ ആണ്‍ചങ്ങാതി കൂട്ടത്തില്‍ കൂടാന്‍ നൈനയുടെ ഉള്ളം കൊതിച്ചു ..